2025 നെ സ്വാഗതം ചെയ്ത് ലോകം, ആദ്യമെത്തിയത് കിരിബാത്തിയില്‍

പരമ്പരാഗത നൃത്തം, കരിമരുന്ന് പ്രയോഗം, വിരുന്ന് സല്‍ക്കാരം, പ്രാര്‍ത്ഥനാ ചടങ്ങുകള്‍ എന്നിവയോടെയാണ് ഇവിടെ ആളുകള്‍ പുതുവര്‍ഷം ആഘോഷിച്ചത്

author-image
Punnya
New Update
2025 NEW YEAR

ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ പുതുവത്സര ആഘോഷത്തില്‍ നിന്ന്

കിരിബാത്തി: പ്രതീക്ഷകള്‍ പങ്കുവച്ചെത്തിയ പുതുവര്‍ഷത്തിന്റെ ആഘോഷത്തിമിര്‍പ്പിലാണ് ലോകം. ക്രിസ്മസ് ദ്വീപ് എന്ന് അറിയപ്പെടുന്ന കിരിബാത്തിയിലാണ് 2025 ആദ്യം പിറന്നത്. ഇന്ത്യന്‍ സമയം ഉച്ചതിരഞ്ഞ് 3.30നാണ് പുതുവര്‍ഷം എത്തിയത്. മധ്യ പസഫിക് ദ്വീപ് രാഷ്ട്രമായ കിരിബാത്തി അന്താരാഷ്ട്ര ദിനാങ്കരേഖയോട് തൊട്ടുകിടക്കുന്ന രാജ്യമാണ് പരമ്പരാഗത നൃത്തം, കരിമരുന്ന് പ്രയോഗം, വിരുന്ന് സല്‍ക്കാരം, പ്രാര്‍ത്ഥനാ ചടങ്ങുകള്‍ എന്നിവയോടെയാണ് ഇവിടെ ആളുകള്‍ പുതുവര്‍ഷം ആഘോഷിച്ചത്. വൈകാതെ, ന്യൂസിലാന്റിലെ ചാതം ദ്വീപുകളിലും പുതുവര്‍ഷം എത്തി. ന്യൂസിലാന്‍ഡിലെ വെല്ലിംഗ്ടണിലെയും ഓക്ലന്‍ഡിലെയും പുതുവര്‍ഷ ആഘോഷം ലോക പ്രശസ്തമാണ്. ടോംഗ, സമോവ, ഫിജി എന്നീ രാജ്യങ്ങള്‍ ന്യൂസിലാന്റിന് തൊട്ടുപിന്നാലെ പുതുവര്‍ഷം ആഘോഷിച്ചു. പിന്നീട് ക്വീന്‍സ്ലാന്‍ഡും വടക്കന്‍ ഓസ്ട്രേലിയയും പുതുവര്‍ഷമെത്തി. ജപ്പാന്‍, ദക്ഷിണ കൊറിയ, ഉത്തര കൊറിയ എന്നീ രാജ്യങ്ങളില്‍ രാത്രി കൃത്യം 8.30ന് തന്നെ 2025 പിറക്കും.
ബംഗ്ലാദേശിനും നേപ്പാളിനും പിന്നാലെ പതിനാറാമതായാണ് ഇന്ത്യയില്‍ പുതുവര്‍ഷം പിറവിയെടുക്കുന്നത്. ശ്രീലങ്കയും ഇന്ത്യക്കൊപ്പം പുതുവര്‍ഷത്തെ വരവേല്‍ക്കും. പുതുവര്‍ഷം അവസാനമെത്തുന്നത് അമേരിക്കയിലെ ബേക്കര്‍, ഹൗലന്‍ഡ് ദ്വീപുകളിലാണ്. ജനവാസമില്ലാത്ത ദ്വീപുകളായതിനാല്‍ത്തന്നെ ഇവിടെ കാര്യമായ ആഘോഷങ്ങള്‍ ഉണ്ടായിരിക്കില്ല. ഇന്ത്യയില്‍ വിവിധയിടങ്ങളില്‍ വിപുലമായാണ് പുതുവര്‍ഷത്തെ വരവേല്‍ക്കാനിരിക്കുന്നത്. ഡല്‍ഹി, മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യ, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലും വിപുലമായാണ് പുതുവര്‍ഷം ആഘോഷിക്കാനൊരുങ്ങുന്നത്.

newsyear world celebrations