കാരക്കാസ് (വെനസ്വേല): ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യനായി ഗിന്നസ് വേൾഡ് റെക്കോർഡ് 2022ൽ ഇടംനേടിയ ജുവാൻ വിസെൻറെ പെരെസ് മോറ അന്തരിച്ചു. 114 വയസായിരുന്നു.ചൊവ്വാഴ്ചയായിരുന്നു അന്ത്യം.വെനസ്വേല പ്രസിഡൻറ് നിക്കോളസ് മഡൂറോ മരണവിവരം ഔദ്യോഗികമായി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
2022 ഫെബ്രുവരി നാലിന് 112 വയസ്സും 253 ദിവസവും പ്രായമായപ്പോഴാണ് പെരെസ് മോറ ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയത്. ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമേറിയ വ്യക്തിയെന്ന റെക്കോഡാണ് മോറ സ്വന്തമാക്കിയത്.11 കുട്ടികളുടെ പിതാവായ ഇദ്ദേഹത്തിന് 2022ലെ കണക്കനുസരിച്ച് 41 പേരക്കുട്ടികളും, 18 കൊച്ചുമക്കളും, ഇവർക്ക് 12 മക്കളുമുണ്ട്.
1909 മേയ് 27ന് ആൻഡിയൻ സംസ്ഥാനമായ താച്ചിറയിലെ എൽ കോബ്രെ പട്ടണത്തിൽ ടിയോ വിസെൻറെ എന്ന കർഷകൻറെ 10 മക്കളിൽ ഒമ്പതാമനായാണ് പെരെസ് മോറ ജനിച്ചത്. അച്ഛനോടും സഹോദരങ്ങളോടും ഒപ്പം കാർഷിക മേഖലയിലാണ് ഇദ്ദേഹം പ്രവർത്തിച്ചു വന്നത്. കാർഷിക-കുടുംബ തർക്കങ്ങൾ പരിഹരിക്കാൻ അധികാരമുള്ള ഉദ്യോഗസ്ഥനായും പ്രവർത്തിച്ചിരുന്നു.