New Update
00:00
/ 00:00
തിരുവനന്തപുരം: കേരളം പനിക്കിടക്കയിൽ.സംസ്ഥാനത്ത് ഇതുവരെ 493 പേർക്ക് ഡെങ്കിപ്പനിയും 158 പേർക്ക് എച്ച് വൺ എൻ വണ്ണും സ്ഥിരീകരിച്ചു.അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ആരോഗ്യവകുപ്പ് പുറത്തുവിട്ട രോഗവിവരകണക്കിലാണ് ഞെട്ടിക്കുന്ന കണക്ക്. പകർച്ചവ്യാധി വ്യാപനം അതിരൂക്ഷമായിരിക്കുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അഞ്ച് ദിവസത്തെ കണക്ക് പുറത്തുവരുമ്പോൾ 55,830 പേരാണ് പനി ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടിയത്.
ഇന്നലെ മാത്രം 11, 438 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. അഞ്ച് ദിവസത്തെ കണക്ക് അനുസരിച്ച് 493 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചപ്പോൾ 1693 പേരാണ് സംശയത്തിലുള്ളത്.രണ്ട് ഡെങ്കി മരണം സംശയിക്കുന്നു. 69 പേർക്ക് എലിപ്പനി, മൂന്ന് മരണം. 64 പേർക്ക് ഹെപ്പറ്റൈറ്റിസ് എയും 21 പേർക്കും ഹെപ്പറ്റൈറ്റിസ് ബിയും സ്ഥിരീകരിച്ചു. ആറ് വെസ്റ്റ് നൈൽ കേസുകളാണ് സ്ഥിരീകരിച്ചത്.
എല്ലാ ദിവസവും പ്രസിദ്ധീകരിക്കുന്ന രോഗികളുടെ കണക്കുകൾ ജൂലൈ ഒന്നിനാണ് ആരോഗ്യവകുപ്പ് നിർത്തിവച്ചത്. ശമ്പളം കിട്ടാത്ത എൻ.എച്ച്.എം ജീവനക്കാർ നിസഹകരണം പ്രഖ്യാപിച്ചതോടെയാണ് ഏകീകൃത കണക്ക് പ്രസിദ്ധീകരിക്കുന്നത് നിർത്തിവച്ചത്. ഇന്നലെ എൻ.എച്ച്.എം ജീവനക്കാർക്കായി 45 കോടി രൂപ ധനവകുപ്പ് അനുവദിച്ചതിന് പിന്നാലെയാണ് വെബ്സൈറ്റിൽ കണക്ക് പ്രസിദ്ധീകരിച്ചത്.