ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു. 24 മണിക്കൂറിനിടെ 363 കൊവിഡ് കേസുകളാണ് വർധിച്ചിരിക്കുന്നത്. നിലവിൽ 3758 കൊവിഡ് കേസുകളാണുള്ളത്. കേരളത്തിൽ 1400 ആക്റ്റീവ് കേസുകളുണ്ട്. 24 മണിക്കൂറിനിടെ 64 കൊവിഡ് കേസുകളാണ് കേരളത്തിൽ വർധിച്ചിരിക്കുന്നത്.
രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത കൂട്ടിയിരിക്കുകയാണ് കേന്ദ്രം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ ഇന്ന് അവലോകന യോഗം ചേരും. രണ്ട് വർഷത്തിനിടെ ആദ്യമായി കൊവിഡ് ഉള്ളവരുടെ എണ്ണം 3000 കടന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി.
2023 ഏപ്രിലിന് ശേഷം ഇത് ആദ്യമായാണ് രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 3000 കടക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 3758 പേർക്കാണ് നിലവിൽ കൊവിഡ് ഉള്ളത്. ഇതിൽ 37 ശതമാനം കേസുകൾ കേരളത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1400 ആക്ടിവ് കേസുകൾ. മഹാരാഷ്ട്രയിൽ 485 ഉം ഡൽഹിയിൽ 436ഉം ഗുജറാത്തിൽ 320ഉം ആക്റ്റീവ് കോവിഡ് കേസുകൾ ഉണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതിലൊന്ന് കേരളത്തിലാണ്.
24 മണിക്കൂറിനിടെ 363 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളം ഉൾപ്പെടെ 8 സംസ്ഥാനങ്ങളിലാണ് കൊവിഡ് കേസുകളുടെ എണ്ണം 100 കടന്നത്. കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യം കേന്ദ്രം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇക്കാര്യം വിലയിരുത്താൻ ഇന്ന് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. കൊവിഡ് നിരക്കുകളിൽ വർദ്ധനവ് ഉണ്ടെങ്കിലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. കോവിഡ് വകഭേദമായ ഒമിക്രോണിന്റെ നാല് ഉപവകഭേദങ്ങൾ ആണ് ഇപ്പോഴത്തെ വ്യാപനത്തിന് കാരണം എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കൊവിഡ് നിരക്കുകൾ വർദ്ധിച്ച സാഹചര്യത്തിൽ കേന്ദ്രം സംസ്ഥാനങ്ങൾക്ക് പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിരുന്നു. ആവശ്യമായ കിടക്കകൾ, ഓക്സിജൻ, മരുന്നുകൾ, വാക്സിനുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കണം എന്നാണ് നിർദ്ദേശം. സാമ്പിളുകളുടെ ജനിതക പരിശോധന നടത്തണമെന്നും കേന്ദ്രം നിർദ്ദേശം നൽകി. മറ്റ് അസുഖങ്ങൾ ഉള്ളവർ പൊതുവിടങ്ങളിലും യാത്ര ചെയ്യുമ്പോഴും മാസ്ക് ഉപയോഗിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. അനാവശ്യ ആശുപത്രി സന്ദർശനവും ഒഴിവാക്കണം.