
68 years old man dies after conductor pushing off him from private bus
തൃശൂർ: ചില്ലറയെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കണ്ടക്ടറുടെ ക്രൂര മർദ്ദനത്തിന് ഇരയായ 68-കാരൻ മരിച്ചു.കരുവന്നൂർ സ്വദേശി പവിത്രനാണ് ചികിത്സയിലിരിക്കെ മരിച്ചത്.ഏപ്രിൽ 2 ന് ഉച്ചയ്ക്ക് 12 ഓടെ തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന ശാസ്ത ബസിൻ്റെ കണ്ടക്ടർ ഊരകം സ്വദേശി കടുകപറമ്പിൽ രതീഷിന്റെ മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു.
ചില്ലറയെ ചൊല്ലിയുള്ള തർക്കത്തിൽ പുത്തൻതോട് ബസ് സ്‌റ്റോപ്പിന് സമീപത്ത് വച്ച് പവിത്രനെ കണ്ടക്ടർ രതീഷ് തള്ളി താഴെയിടുകയായിരുന്നു. റോഡരികിലെ കല്ലിൽ തലയടിച്ച് വീണ പവിത്രൻറെ തല പിടിച്ച് കണ്ടക്ടർ വീണ്ടും കല്ലിൽ ഇടിച്ചതായും പവിത്രൻറെ മകൻ പ്രണവ് പറഞ്ഞു.
പവിത്രനെ ആദ്യം മാപ്രാണത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, പരിക്ക് ഗുരുതരമായതിനാൽ തൃശ്ശൂർ എലൈറ്റ് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.സംഭവം കണ്ട നാട്ടുകാർ കണ്ടക്ടറെ തടഞ്ഞുവെച്ച് ഇരിങ്ങാലക്കുട പൊലീസിൽ വിവരം അറിയിച്ചു. ഇതോടെ പൊലീസെത്തി ബസും കണ്ടക്ടറേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പവിത്രൻ മരിച്ചതോടെ കണ്ടക്ടർക്കെതിരെ കൊലക്കുറ്റം ചുമത്തും.