തിരുവനന്തപുരം: അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മുത്തച്ഛന് 102 വർഷം കഠിന തടവും 1,05,000 രൂപ പിഴയും ശിക്ഷ വിധിച്ച് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ. രേഖ. മുത്തച്ഛൻ ഫെലിക്സിനാണ് (62) കോടതി ശിക്ഷ വിധിച്ചത്. പിഴത്തുക കുട്ടിക്ക് നൽകണമെന്നും പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷവും മൂന്നുമാസവും കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.
2020 നവംബർ മാസം മുതൽ 2021 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ അമ്മയുടെ അച്ഛന്റെ ചേട്ടനാണ് പ്രതി. കുട്ടി കളിക്കാനായി വീട്ടിൽ എത്തിയപ്പോൾ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. കുട്ടി കരഞ്ഞപ്പോൾ പ്രതി ഭീഷണിപ്പെടുത്തി. പുറത്തു പറഞ്ഞാൽ ഉപദ്രവിക്കും എന്ന് പ്രതി പറഞ്ഞതിനാൽ കുട്ടി പേടിച്ചു വിവരം പുറത്തു പറഞ്ഞില്ല.
പ്രതി മോശക്കാരനാണെന്ന് കുട്ടി കൂട്ടുകാരോട് പറഞ്ഞത് കേട്ട അമ്മുമ്മ കൂടുതൽ വിവരം ചോദിച്ചപ്പോഴാണ് പീഡനത്തെക്കുറിച്ച് കുട്ടി പറഞ്ഞത്. അമ്മുമ്മ കുട്ടിയുടെ സ്വകാര്യ ഭാഗം പരിശോധിച്ചപ്പോൾ ഗുരുതരമായി മുറിവേറ്റിരുന്നു. തുടർന്ന് കഠിനംകുളം പൊലീസിൽ വിവരം അറിയിച്ചു. പ്രതി നടത്തിയത് ക്രൂരമായ പ്രവൃത്തിയായതിനാൽ യാതൊരു ദയയും അർഹിക്കുന്നില്ലന്ന് കോടതി പറഞ്ഞു.