/kalakaumudi/media/media_files/2025/04/21/obY59F7VQKJnZnEw0Car.jpg)
കൊച്ചി: പെരുമ്പാവൂർ കുറുപ്പംപടിയിൽ പ്രവർത്തനമില്ലാത്ത പാറമടയിലെ വെള്ളക്കെട്ടിൽ ജലാറ്റിൻ സ്റ്റിക്കുകളുടെ വൻശേഖരം കണ്ടെത്തി. ഇന്നലെ 380 എണ്ണം പുറത്തെടുത്തു. ബാക്കിയുള്ളവ പുറത്തെടുക്കാൻ ഇന്ന് മുങ്ങൽവിദഗ്ദ്ധരുടെ സഹായത്തോടെ തെരച്ചിൽ നടത്തും.
ഓടക്കാലി മണ്ണൂർ മോളം ഭാഗത്തെ പാറമടയിൽ ഇന്നലെ വൈകിട്ട് നാലിനാണ് സംഭവം. മീൻപിടിക്കാനെത്തിയ യുവാക്കൾ വെള്ളത്തിലിറങ്ങി വല വീശുന്നതിനിടെ ജലാറ്റിൻ ശേഖരമടങ്ങിയ ചാക്ക് കാലിൽ തടയുകയായിരുന്നു. ചാക്ക് കരയിലെത്തിച്ച് അഴിച്ചപ്പോഴാണ് സ്ഫോടകവസ്തുക്കളാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് കുറുപ്പംപടി പൊലീസിൽ അറിയിച്ചു. മീൻപിടിത്ത സംഘത്തിന്റെ പരിശോധനയിൽ 10 ചാക്കുകൾ കൂടി മുങ്ങിക്കിടക്കുന്നതായി കണ്ടെത്തി. ഇവ ഇന്ന് പുറത്തെടുക്കും. ഈ ചാക്കുകളിലും സ്ഫോടകവസ്തുക്കളുണ്ടെങ്കിൽ എണ്ണം 4000 കവിയും.
പുറത്തെടുത്ത ജലാറ്റിൻ സ്റ്റിക്കുകൾ കുറുപ്പംപടി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇവ പ്രവർത്തനക്ഷമമാണോ എന്നറിയാൻ ഇന്ന് പൊലീസ് ഫോറൻസിക് സംഘം പരിശോധന നടത്തും. പാറമടയ്ക്ക് പൊലീസ് കാവലേർപ്പെടുത്തി. റവന്യൂ പുറമ്പോക്കായ പാറമടയുടെ പ്രവർത്തനം 20 കൊല്ലം മുമ്പാണ് നിലച്ചത്.