/kalakaumudi/media/media_files/2024/10/18/XU4qQKhqVikB5GPspphk.jpeg)
കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ തനിക്കെതിരായ ആരോപണങ്ങൾ അടിസ്‌ഥാനരഹിതമെന്ന് പിപി ദിവ്യ കോടതിയിൽ. ദീർഘകാലമായി പൊതുപ്രവർത്തനരംഗത്തുണ്ട്. ഇതുവരെ ഏഴ് അവാർഡുകൾ ലഭിച്ചു. അഴിമതിക്കെതിരെ നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് താൻ. സർക്കാർ ജീവനക്കാരെല്ലാം അഴിമതിക്കാരെന്ന അഭിപ്രായമില്ല എന്നും തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുമ്പോൾ ദിവ്യ വാദിച്ചു.
പോസിറ്റീവ് ചിന്താഗതി പുലർത്തുന്ന വ്യക്‌തിയാണ് താൻ. പോസിറ്റീവ് ചിന്താഗതിയോടെയാണ് യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തത്. തെറ്റായ കാര്യങ്ങൾ ചൂണ്ടിക്കാണിക്കുക എന്നത് ഉത്തരവാദിത്തമാണ്. എഡിഎമ്മിനെതിരെ വന്നത് രണ്ടു പരാതികളായിരുന്നു. അതിൻ്റെ അടിസ്‌ഥാനത്തിലാണ് വിമർശിച്ചത്. പരാതി കിട്ടിയാൽ മിണ്ടാതെ ഇരിക്കണോ?
ഭൂമിപ്രശ്‌നത്തിൽ ഗംഗാധരൻ എഡിഎമ്മിനെതിരെ പരാതി നൽകി. പ്രശാന്തൻ ഉന്നയിച്ചത് ഒരുലക്ഷം രൂപയുടെ കൈക്കൂലി ആരോപണമാണ്. അഴിമതി നടത്തിയാൽ ജയിലിൽ പോകേണ്ടിവരുമെന്നാണ് ഉദ്ദേശിച്ചത്. പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കും വേറെ അജണ്ടകളാണ്. മാധ്യമങ്ങൾ അവിടെ വേണം. പൊതു സമൂഹത്തിനു അങ്ങനെ എങ്കിലും ഒരു അവബോധം ഉണ്ടാകട്ടെ എന്ന് കരുതി എന്നും ദിവ്യ പറയുന്നു.
ജില്ലാ കലക്ടർ അറിയിച്ചത് അനുസരിച്ചത് ആണ് പരിപാടിക്ക് വന്നത്. ഓദ്യോഗികമായി അറിയിച്ചിട്ടില്ല. പരിപാടി നടക്കുമ്പോൾ കലക്‌ടറെ ഫോണിൽ വിളിച്ചു. പരിപാടി പുരോഗമിക്കുന്നു എന്ന് കലക്‌ടർ പറഞ്ഞു. താൻ വരുന്നു എന്ന് അറിയിച്ചു. ഒകെ എന്ന മറുപടിയും കിട്ടി പരാമർശം ആത്മഹത്യയിലേക്ക് നയിക്കാൻ വേണ്ടി ചെയ്തത് അല്ലെന്നും ദിവ്യ കോടതിയിൽ വാദിച്ചു. മുൻകൂർ ജാമ്യപേക്ഷയിൽ ഇന്ന് വാദം മാത്രമായിരിക്കും നടക്കുക. ഉത്തരവിനായി മാറ്റിവെച്ചേക്കും.