കൊച്ചി: അഭിമന്യു വധത്തിന് ഇന്ന് ആറു വർഷം തികയുമ്പോളും കേസിൽ ഇനിയും വിചാരണ ഇതുവരെ തുടങ്ങിയില്ല. കേരളത്തെ ഉലച്ച കേസായിരുന്നു എം അഭിമന്യു വധം. 2018 ജൂലൈ രണ്ടിന് എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായിരുന്ന അഭിമന്യു എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥിയായിരിക്കുമ്പോഴാണ് കൊല്ലപ്പെട്ടത്. ചുമരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ - ക്യാംപസ് ഫ്രണ്ട് തർക്കത്തെ തുടർന്നാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയത്. കോളേജിലെ പ്രവേശനോത്സവത്തിന് തലേന്നായിരുന്നു ആക്രമണം. 26 പ്രതികളും 125 സാക്ഷികളുമാണ് കേസിൽ ഉള്ളത്. സഹൽ ഹംസയാണ് അഭിമന്യുവിനെ കുത്തിയതെന്നാണ് കുറ്റപത്രം.
പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്രസർക്കാർ വിജ്ഞാപനത്തിൽ കാരണമായി രേഖപ്പെടുത്തിയ കുറ്റകൃത്യങ്ങളിൽ അഭിമന്യു കൊലക്കേസും ഉൾപ്പെടുത്തിയിരുന്നു. ഈ മാസം 13ന് കേസ് വീണ്ടും വിചാരണ കോടതി പരിഗണിക്കുന്നുണ്ട്. 2018നാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം അടക്കമുള്ള 11 നിർണ്ണായക രേഖകൾ കോടതിയിൽ നിന്നും നഷ്ട്ടപ്പെട്ടതിന്റെ ആശയക്കുഴപ്പം വിചാരണയെ ബാധിക്കുമോയെന്ന ആശങ്കയും പ്രോസിക്യൂഷനുണ്ട്.
എറണാകുളം സെൻട്രൽ പൊലീസ് എറണാകുളം സെഷൻസ് കോടതിയിൽ സമർപ്പിച്ച രേഖകളാണ് കാണാതായത്. കുറ്റപത്രം അടക്കമുള്ള സുപ്രധാന രേഖകളാണ് കോടതിയിൽ നിന്ന് നഷ്ടമായത്. കോടതിയുടെ സേഫ് കസ്റ്റഡിയിലുള്ള രേഖകൾ എങ്ങനെ നഷ്ട്ടപ്പെട്ടുവെന്നത് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
സാക്ഷികളായ 25 പേർ എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥികളാണ്. ഇവരിൽ മിക്കവരും ഉപരി പഠനത്തിനും ജോലിക്കുകമായി സംസ്ഥാനത്തിന് പുറത്താണ്. ഇത് വിചാരണയെ ബാധിക്കുമെന്ന സംശയത്തിലാണ് പൊലീസ്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൾ ഉൾപ്പെട്ട 26 പ്രതികളെ പൊലീസ് മൂന്ന് ഘട്ടങ്ങളിലായാണ് അറസ്റ്റ് ചെയ്തത്. വിചാരണ തുടങ്ങാനിരിക്കെ അഭിമന്യു കേസിന്റെ കുറ്റപത്രം അടക്കമുള്ള രേഖകൾ കോടതിയിൽ നിന്ന് കാണാതായതിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു.