എരമല്ലൂരില്‍ ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണത്തിനിടെ അപകടം; ഒരാള്‍ മരിച്ചു

3 ഗര്‍ഡറുകളാണ് ഈ ഭാഗത്ത് സ്ഥാപിച്ചത്. ഇതില്‍ ഒരെണ്ണം പൂര്‍ണമായി നിലംപതിച്ചു. മറ്റൊന്ന് ചരിഞ്ഞ നിലയിലാണ്. മൂന്നര മണിക്കൂറിനുശേഷമാണ് ഗര്‍ഡര്‍ ഉയര്‍ത്തി വാഹനം പൊളിച്ച് മൃതദേഹം പുറത്തെടുത്തത്

author-image
Biju
New Update
era

ആലപ്പുഴ: അരൂര്‍ തുറവൂര്‍ ഉയരപ്പാത നിര്‍മാണം നടക്കുന്ന എരമല്ലൂര്‍ തെക്കുഭാഗത്ത്  ഗര്‍ഡറുകള്‍ സ്ഥാപിക്കുമ്പോള്‍ ജാക്കിയില്‍ നിന്ന് തെന്നി മാറി കോണ്‍ക്രീറ്റ് ഗാര്‍ഡറുകള്‍ നിലം പതിച്ച് ഒരാള്‍ മരിച്ചു. പാതയിലൂടെ പോയ പിക്കപ്പ് വാനിന് മുകളിലാണ് ഗര്‍ഡര്‍ പതിച്ചത്. അപകടത്തില്‍ പിക്കപ്പ് വാന്‍ ഡ്രൈവര്‍ ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷ് ആണ് മരിച്ചത്. 

3 ഗര്‍ഡറുകളാണ് ഈ ഭാഗത്ത് സ്ഥാപിച്ചത്. ഇതില്‍  ഒരെണ്ണം പൂര്‍ണമായി നിലംപതിച്ചു. മറ്റൊന്ന് ചരിഞ്ഞ നിലയിലാണ്. മൂന്നര മണിക്കൂറിനുശേഷമാണ് ഗര്‍ഡര്‍ ഉയര്‍ത്തി വാഹനം പൊളിച്ച് മൃതദേഹം പുറത്തെടുത്തത്. ഇന്ന് പുലര്‍ച്ചെ  2.30 നായിരുന്നു സംഭവം. 

അപകടമുണ്ടായതോടെ വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടു. ചേര്‍ത്തല ഭാഗത്തുനിന്ന് എറണാകുളത്തേക്കുള്ള വാഹനങ്ങള്‍ അരൂക്കുറ്റി വഴി അരൂര്‍ ക്ഷേത്രത്തിന്റെ ഭാഗത്തുകൂടി എറണാകുളത്തേക്ക് വഴി തിരിച്ചു വിട്ടു.  നിലവില്‍ സ്ഥലത്ത് വലിയ ഗതാഗതക്കുരുക്കില്ല.

''ഇവിടെ അപകടം സ്ഥിരം സംഭവമാണ്. കുറച്ചുനാള്‍ മുന്‍പും തുറവൂരില്‍ അപകടമുണ്ടായി. അപകടം ചൂണ്ടിക്കാണിച്ചാല്‍ പരിഹരിക്കാമെന്ന് അധികൃതര്‍ പറയും. നടപടി ഉണ്ടാകില്ല. റോഡ് ബ്ലോക്ക് ചെയ്ത് പണി ചെയ്യാമായിരുന്നു. എങ്കില്‍ അപകടം ഉണ്ടാകില്ലായിരുന്നു.'' പ്രദേശവാസി പറഞ്ഞു.

പണി നടക്കുമ്പോള്‍ ഗതാഗതം നിയന്ത്രിക്കാറില്ലെന്ന് മറ്റൊരു നാട്ടുകാരനും പറഞ്ഞു. '' സ്ഥലത്ത് പൊലീസ് ഉണ്ടാകാറില്ല. വലിയ വാഹനങ്ങള്‍ പോകരുതെന്ന് പറഞ്ഞാലും ഇതുവഴി തന്നെ കടത്തിവിടും. ഇനി 25% പണിയാണ് ശേഷിക്കുന്നത്. റോഡില്‍ നിറയെ കുഴികളാണ്. ഗതാഗത നിയന്ത്രണത്തിന് ആവശ്യത്തിന് ജീവനക്കാരെ കമ്പനി നിയമിച്ചിട്ടില്ല''.

ഗര്‍ഡറുകള്‍ സ്ഥാപിക്കുമ്പോള്‍ ഹൈഡ്രോളിക്ക് ജാക്കി തകരാറിലായതാണ് അപകടത്തിന് കാരണം. തൂണുകള്‍ക്ക് മുകളിലെ ചിറക് വിരിച്ചിരിക്കുന്ന പിയര്‍ ക്യാപ്പിന് മുകളിലുള്ള ബീയറിങ്ങിലാണ്  ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നത്. സാധാരണ ലോഞ്ചിങ് ഗാന്‍ട്രിയുടെ സഹായത്തോടെയാണ് കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നത്. എന്നാല്‍ ഇവിടെ ടോള്‍പ്ലാസ വരുന്നയിടമായതിനാല്‍ ലോഞ്ചിങ് ഗാന്‍ട്രി സ്ഥാപിക്കാന്‍ കഴിയില്ല. 

ഇതോടെ 2 ക്രെയ്നുകള്‍ ഉപയോഗിച്ചാണ് 32 മീറ്റര്‍ നീളവും 80 ടണ്‍ ഭാരവുമുള്ള കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നത്. തൂണുകള്‍ക്ക് മുകളിലെ ഹൈഡ്രോളിക് ജാക്കികള്‍ക്ക് മുകളില്‍ ഗര്‍ഡറുകള്‍ കയറ്റി ഇവിടെ നിന്നു ബീയറിങ്ങിനു മുകളിലേക്ക് ഉയര്‍ത്തിമാറ്റുന്നതിനിടെ രണ്ടു തൂണുകളില്‍ ഒരു ഭാഗത്തുണ്ടായിരുന്ന ഹൈഡ്രോളിക് ജാക്കി തകരാറിലായതോടെ കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ ചരിയുകയും താഴേക്കു പതിക്കുകയുമായിരുന്നു. 

മുട്ടയുമായി എറണാകുളം ഭാഗത്തുനിന്ന് ആലപ്പുഴയിലേക്ക് വരുമ്പോഴാണ് ഹരിപ്പാട് പള്ളിപ്പാട് ജിഷ്ണു ഭവനില്‍ രാജേഷിന്റെ പിക്കപ്പ് വാനിലേക്ക് കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ വീണത്. രാത്രി രണ്ടരയോടെ ചന്തിരൂര്‍ ഭാഗത്താണ് അപകടമുണ്ടായത്. 3 ഗര്‍ഡറുകള്‍ ഈ ഭാഗത്ത് സ്ഥാപിച്ചിട്ടുണ്ട്. ഒരു ഗര്‍ഡര്‍ പൂര്‍ണമായി നിലംപതിച്ചു. ഒരെണ്ണം ചരിഞ്ഞ നിലയിലാണ്. മൂന്നര മണിക്കൂറിനുശേഷമാണ് ഗര്‍ഡര്‍ ഉയര്‍ത്തി വാഹനം പൊളിച്ച് രാജേഷിന്റെ മൃതദേഹം പുറത്തെടുത്തത്.

8,000 കിലോയാണ് ഒരു ഗര്‍ഡറിന്റെ ഭാരം. 32 മീറ്റര്‍ നീളമുണ്ട്. രാജേഷ് തമിഴ്‌നാട്ടില്‍നിന്ന് മുട്ട എടുത്തശേഷം തിരികെ വരികയായിരുന്നെന്ന് വാഹന ഉടമ പറഞ്ഞു. ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന പണിക്കാരുടെ അനാസ്ഥ കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.  സ്ഥിരം ഡ്രൈവര്‍ വരാത്തതിനാലാണ് രാജേഷ് വാഹനം ഓടിക്കാന്‍ എത്തിയതെന്നും ഉടമ പറഞ്ഞു. 2 ദിവസം മുന്‍പാണ് രാജേഷ് തമിഴ്‌നാട്ടിലേക്ക് പോയത്.  ഭാര്യയും 2 മക്കളുമുണ്ട്. വണ്ടിയില്‍ രാജേഷ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അപകടം ഉണ്ടായതോടെ വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടു. ചേര്‍ത്തല ഭാഗത്തുനിന്ന് എറണാകുളത്തേക്കുള്ള വാഹനങ്ങള്‍ അരൂക്കുറ്റി വഴി അരൂര്‍ക്ഷേത്രത്തിന്റെ ഭാഗത്തുകൂടി എറണാകുളത്തേക്ക് വഴി തിരിച്ചു വിട്ടു. എറണാകുളത്തുനിന്നുള്ള വാഹനങ്ങള്‍ അരൂരില്‍നിന്ന് ചേര്‍ത്തല വഴി തിരിച്ചുവിട്ടു.

ദുഃഖകരമായ സംഭവമാണെന്ന് അരൂര്‍ എംഎല്‍എ ദലീമ ജോജോ പറഞ്ഞു. സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയാണ് സാധാരണ നിര്‍മാണം നടക്കുന്നത്. എന്തോ ഒടിഞ്ഞെന്നാണ് അറിയാന്‍ കഴിയുന്നത്. യാദൃച്ഛികമായി സംഭവിച്ചതാണ്. സുരക്ഷ ഒരുക്കണമെന്ന് കലക്ടറെ നേരത്തെ അറിയിച്ചിരുന്നതായും എംഎല്‍എ പറഞ്ഞു.

ഇവിടെ അപകടം സ്ഥിരം സംഭവമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടം ചൂണ്ടിക്കാണിച്ചാല്‍ പരിഹരിക്കാമെന്ന് അധികൃതര്‍ പറയുന്നതല്ലാതെ നടപടി ഉണ്ടാകില്ലെും നാട്ടുകാര്‍ പറഞ്ഞു.