കേരളത്തിനെ ഞെട്ടിച്ചു അപകട മരണം : തീപിടിത്തത്തിൽ കുടുംബം വെന്തു മരിച്ചു

തീപിടിത്തത്തില്‍ മരിച്ചത് പുറംലോകമറിഞ്ഞത് ഇരുപത് മണിക്കൂറുകള്‍ക്കുശേഷം. വെള്ളിയാഴ്ച രാത്രിയില്‍ അപകടം നടന്നെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

author-image
Anitha
Updated On
New Update
itsjkf

കൊന്നത്തടി: കൊമ്പൊടിഞ്ഞാല്‍ തെള്ളിപ്പടവില്‍ ശുഭയും രണ്ട് മക്കളും ശുഭയുടെ അമ്മയും തീപിടിത്തത്തില്‍ മരിച്ചത് പുറംലോകമറിഞ്ഞത് ഇരുപത് മണിക്കൂറുകള്‍ക്കുശേഷം. വെള്ളിയാഴ്ച രാത്രിയില്‍ അപകടം നടന്നെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രധാന റോഡില്‍നിന്നും മാറി ഒറ്റപ്പെട്ട വീടായതിനാല്‍ അപകടത്തില്‍പ്പെട്ടവര്‍ ഉച്ചത്തില്‍ നിലവിളിച്ചാല്‍പോലും ആരും അറിയില്ലായിരുന്നു. കൊന്നത്തടി പഞ്ചായത്തിലെ കൊമ്പൊടിഞ്ഞാല്‍ നോര്‍ത്തില്‍നിന്ന് 500 മീറ്റര്‍ ദൂരെ മലമുകളിലാണ് ഈ വീട്. രണ്ടേക്കറോളം ഭൂമിയുണ്ട്.

കുറച്ചുഭാഗത്ത് ഏലം കൃഷിയാണ്. തൊട്ടടുത്ത് മറ്റ് വീടുകളില്ല. റോഡില്‍നിന്നും വീട്ടിലേക്ക് 150 മീറ്ററോളം നടപ്പുവഴിയാണ്.

ശനിയാഴ്ച വൈകീട്ട് ഇതുവഴി എത്തിയ പ്രദേശവാസി ജോസഫാണ് ദുരന്തം കാണുന്നത്. ഇദ്ദേഹം ഉടന്‍ വിവരം ഫോണില്‍ നാട്ടുകാരെ അറിയിച്ചു. തീപിടിത്തം നടന്നിട്ട് മണിക്കൂറുകള്‍ കഴിഞ്ഞതിനാല്‍ ചാരംപോലും തണുത്തിരുന്നു.

വെന്തുമരിച്ചത് ഷോട് സര്‍ക്യൂട്ട് മൂലമെന്ന് പ്രാഥമിക നിഗമനം

ഏലത്തോട്ടത്തിന് നടുവിലെ ഒറ്റപ്പെട്ട ജീര്‍ണാവസ്ഥയിലുള്ള വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. അതിനാല്‍ വെള്ളിയാഴ്ച രാത്രിനടന്ന അപകടം ശനിയാഴ്ച വൈകീട്ടോടെയേ നാട്ടുകാര്‍ അറിഞ്ഞുള്ളൂ. സംഭവം നടന്ന് 20 മണിക്കൂറെങ്കിലും കഴിഞ്ഞാണ് വിവരം പുറത്ത് അറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.

ടാക്സി ഡ്രൈവറായിരുന്ന അനീഷ് മൂന്നുവര്‍ഷംമുന്‍പ് കോവിഡ് ബാധിച്ച് മരിച്ചു. മൂന്നാം ചരമവാര്‍ഷികം കഴിഞ്ഞ ഏഴാംതീയതിയായിരുന്നു.

ശനിയാഴ്ച സന്ധ്യയോടെ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ പൊള്ളലേറ്റ നിലയില്‍കണ്ട അഭിനവിനെ ജീവനുണ്ടെന്ന് കരുതി അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ മരണം നേരത്തേ സംഭവിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

പിന്നീട് പോലീസും അഗ്‌നിരക്ഷാസേനയും നടത്തിയ പരിശോധനയിലാണ് മറ്റുള്ളവരുടെ മൃതദേഹാവശിഷ്ടങ്ങളും കണ്ടത്. പൊന്നമ്മയുടെയും അഭിനന്ദിന്റെയും മൃതദേഹങ്ങള്‍ വീടിന്റെ മുന്‍വാതിലിന് സമീപമായിരുന്നു. ശുഭയുടെ മൃതദേഹം കിടപ്പുമുറിയിലും.

ഇവരുടെ കട്ടിലുകള്‍ പൂര്‍ണമായും കത്തി. മേല്‍ക്കൂര കത്തി ഓടുകള്‍ മൃതദേഹങ്ങളിലേക്ക് വീണു.

ഇടുക്കി ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ്, ഇടുക്കി ഡിവൈഎസ്പി ജില്‍സന്‍ മാത്യു, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി സജീവ് ചെറിയാന്‍, വെള്ളത്തൂവല്‍ എസ്എച്ച്ഒ അജിത്ത് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ ചാര്‍ളി തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇന്‍ക്വസ്റ്റ് നടപടികള്‍.

സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നെങ്കിലും മറ്റ് പ്രശ്‌നങ്ങളുള്ളതായി അറിവില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്, അപകടകാരണം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വീടിന്റെ മച്ചില്‍നിന്നും പൊടി വീഴാതിരിക്കാന്‍ പ്ലാസ്റ്റിക് ഷീറ്റ് വലിച്ച് കെട്ടിയിരുന്നു. മഴവെള്ളം വീഴാതിരിക്കാന്‍ ഓടിന്റെ ഭാഗത്തും പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചിരുന്നു. ഷോട് സര്‍ക്കിറ്റ് മൂലം ഈ പ്ലാസ്റ്റിക് ഷീറ്റുകള്‍ക്ക് തീപിടിച്ച് താഴേക്ക് വീണതായിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. ജീര്‍ണാവസ്ഥയിലുള്ള മച്ചിന്റെ തടിഭാഗങ്ങളില്‍ വേഗത്തില്‍ തീപടര്‍ന്നു.

മരിച്ച അഭിനന്ദ് പണിക്കുംകുടി ഗവ. ഹൈസ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിയാണ്. അഭിനവ് ഇതേ സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിയും. ശുഭ ബൈസണ്‍വാലി പൊന്നുംകുന്നേല്‍ കുടുംബാംഗമാണ്.

family accidental death