കൊലപാതകം പീഡനപരാതി നല്‍കിയതിന്റെ പകമൂലമെന്ന് പ്രതിയുടെ മൊഴി

ഫസീല മുന്‍പ് നല്‍കിയ പീഡന പരാതി സംസാരിച്ച് ഒത്തുതീര്‍പ്പാക്കാനാണ് രണ്ടുപേരും ഒരുമിച്ച് ലോഡ്ജില്‍ മുറിയെടുത്തതെന്ന് സനൂഫ് പോലീസിനോട് പറഞ്ഞു.

author-image
Prana
New Update
eranjipalam murder

മലപ്പുറം വെട്ടത്തൂര്‍ സ്വദേശി ഫസീലയെ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍  കൊലപ്പെടുത്തിയത് തനിക്കെതിരേ നേരത്തെ പീഡന പരാതി നല്‍കിയതിന്റെ വൈരാഗ്യം മൂലമെന്ന് പ്രതി സനൂഫ്. ലോഡ്ജില്‍വെച്ച് വാക്കുതര്‍ക്കം ഉണ്ടാകുകയും ഫസീലയെ കൊലപ്പെടുത്തുകയുമായിരുന്നെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.
ഫസീല മുന്‍പ് നല്‍കിയ പീഡന പരാതി സംസാരിച്ച് ഒത്തുതീര്‍പ്പാക്കാനാണ് രണ്ടുപേരും ഒരുമിച്ച് ലോഡ്ജില്‍ മുറിയെടുത്തതെന്ന് സനൂഫ് പോലീസിനോട് പറഞ്ഞു. ഇരുവരുടേയും സംസാരത്തിനിടെ വാക്കേറ്റം ഉണ്ടാവുകയും യുവതി ബഹളംവെച്ചപ്പോള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. സനൂഫ് മുന്‍പ് ബസ് െ്രെഡവര്‍ ആയി ജോലിചെയ്തിരുന്നു. അങ്ങനെയാണ് യുവതിയുമായി പരിചയത്തിലായതെന്നും ഇയാള്‍ മൊഴിനല്‍കി.
ഈമാസം 26ന് ആണ് മലപ്പുറം വെട്ടത്തൂര്‍ സ്വദേശി ഫസീലയെ എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ സുഹൃത്തായ പ്രതി സനൂഫ് ശ്വാസംമുട്ടിച്ചു കൊന്നത്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍പോയ ഇയാള്‍ കഴിഞ്ഞദിവസം ചെന്നൈ ആവടിയിലെ ഒരു ലോഡ്ജ് മുറിയില്‍ വെച്ച് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലായിരുന്നു. തിരുവില്ല്വാമല സ്വദേശിയാണ് അബ്ദുല്‍ സനൂഫ്(28). പോലീസിനെ കബളിപ്പിക്കാന്‍ മീശയെടുത്തുകളഞ്ഞ പ്രതി, സി.സി. ടി.വി. ദൃശ്യങ്ങളില്‍ കുടുങ്ങി പിടിയിലാവാതിരിക്കാന്‍ ഷര്‍ട്ടുകള്‍ ഇടയ്ക്കിടെ മാറ്റിയാണ് യാത്ര ചെയ്തിരുന്നത്.
പാലക്കാട്ടുനിന്ന് ചൊവ്വാഴ്ച രാത്രി തീവണ്ടി മാര്‍ഗം ബെംഗളൂരുവില്‍ എത്തിയ സനൂഫ് പോലീസ് പിന്തുടരുന്നുണ്ടെന്ന് മനസിലാക്കി അവിടെനിന്ന് ചെന്നൈയിലേക്ക് മാറുകയായിരുന്നു. വ്യാഴാഴ്ചയാണ് ആവടിയിലെ ലോഡ്ജിലെത്തി മുറിയെടുത്തത്. നേരത്തേ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നു. കര്‍ണാടകയില്‍ നിന്നെടുത്ത സിംകാര്‍ഡാണ് ഉപയോഗിച്ചത്. അതില്‍നിന്ന് പ്രതി ഒരാളെ വിളിച്ചതോടെയാണ് നീക്കങ്ങള്‍ മനസ്സിലായത്.
സൈബര്‍സെല്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെ പോലീസ് സംഘം ലോഡ്ജിലെത്തി പിടികൂടുകയായിരുന്നു.

murder kozhikode lodge accused