മാന്നാർ ജയന്തി വധക്കേസിൽ പ്രതിക്ക് വധശിക്ഷ;സംഭവം നടന്നു 20 വർഷത്തിന് ശേഷമാണു വിധി

ഒന്നര വയസ്സുള്ള മകളുടെ കണ്‍മുന്നില്‍വെച്ച് ഭാര്യയെ തലയറത്തുകൊന്ന പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നും ജാമ്യം നേടിയശേഷം 20 വര്‍ഷത്തോളം ഒളിവിലായിരുന്ന പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.

author-image
Subi
New Update
mannar

ആലപ്പുഴ: മാന്നാര്‍ ജയന്തി വധക്കേസില്‍ ഭര്‍ത്താവിനു വധശിക്ഷ. മാന്നാര്‍ ആലുംമൂട്ടില്‍ താമരപ്പള്ളി വീട്ടില്‍ ജയന്തിയെ കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് കുട്ടിക്കൃഷ്ണനെയാണ് വധശിക്ഷക്കു വിധിച്ചത്. 2004 ഏപ്രില്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്ത കണ്ടെത്തിയിരുന്നു. മാവേലിക്കര അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി വിജി ശ്രീദേവിയാണു ശിക്ഷ വിധിച്ചത്.

കുട്ടിക്കൃഷ്ണനു ഭാര്യ ജയന്തിയെ സംശയമായിരുന്നു. ഇതേത്തുടർന്നുണ്ടായ വഴക്കിൽ ജയന്തിയെ കുട്ടികൃഷ്‌ണൻ വീട്ടിനുള്ളില്‍ വച്ച് ചുറ്റികകൊണ്ട് തലയ്ക്കടിച്ച ശേഷം മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് തല അറുത്ത് കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഒന്നര വയസ്സുള്ള മകളുടെ മുൻപിൽ വച്ചാണ് പ്രതി ക്രൂരകൃത്യം ചെയ്തത് പിറ്റേന്ന് പുലർച്ചെവരെ മൃതദേഹത്തോടൊപ്പം കഴിയുകയും ചെയ്തു. സംഭവത്തിന്റെ തൊട്ടടുത്ത ദിവസം കുട്ടികൃഷ്ണന്‍ മാന്നാര്‍ പൊലീസ് സ്റ്റേഷനിലെത്തി ഭാര്യ മരിച്ച വിവരമറിയിക്കുകയായിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികൃഷ്ണനാണ് കൊലപാതകം നടത്തിയതെന്ന് തെളിഞ്ഞത്.

 

താന്‍ നിരപരാധിയാണെന്നും പ്രായമായ തനിക്ക് മറ്റാരുമില്ലെന്നും ശിക്ഷയില്‍നിന്ന് ഒഴിവാക്കണമെന്നും പ്രതി ആവശ്യപ്പെട്ടിരുന്നു. പരമാവധി കുറഞ്ഞ ശിക്ഷ നല്‍കണമെന്നും റിമാന്‍ഡില്‍ കഴിഞ്ഞ കാലയളവ് ശിക്ഷാകാലമായി കണക്കാക്കണമെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. ഒന്നര വയസ്സുള്ള മകളുടെ കണ്‍മുന്നില്‍വെച്ച് ഭാര്യയെ തലയറത്തുകൊന്ന പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നും ജാമ്യം നേടിയശേഷം 20 വര്‍ഷത്തോളം ഒളിവിലായിരുന്ന പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.ജാമ്യം ലഭിച്ച ശേഷം ഒളിവില്‍ പോയ പ്രതിയെ 2023ലാണ് വീണ്ടും പിടികൂടിയത്. പ്രോസിക്യൂഷനു വേണ്ടി ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ പിവി സന്തോഷ്‌കുമാര്‍ ഹാജരായി.

 

 

death penalty