കോടതിയില്‍ പറയാത്ത കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ചാനലുകളില്‍ പറഞ്ഞെന്ന് ദിലീപ്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജികളാണ് ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പരിഗണിച്ചത്. അവിടെയാണ് ദിലീപിന്റെ അഭിഭാഷകര്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചത്.

author-image
Biju
New Update
dileep

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയലക്ഷ്യ ഹര്‍ജിയില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപ്. അടച്ചിട്ട കോടതിമുറിയിലെ വാദങ്ങള്‍ ചോര്‍ത്തി എന്നും കോടതിയില്‍ പറയാത്ത പല കാര്യങ്ങളും ചാനലുകളില്‍ പറഞ്ഞുവെന്നുമാണ് ആരോപണം. കോടതിയലക്ഷ്യ ഹര്‍ജികള്‍ ജനുവരി 12-ന് പരിഗണിക്കുന്നതിനായി മാറ്റി. ബാലചന്ദ്രകുമാര്‍ പോലീസിന് മൊഴി നല്‍കുന്നതിന് മുമ്പ് ചാനലില്‍ ഇന്റര്‍വ്യൂ നല്‍കി എന്നും ദിലീപിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജികളാണ് ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പരിഗണിച്ചത്. അവിടെയാണ് ദിലീപിന്റെ അഭിഭാഷകര്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചത്. കോടതിയില്‍ പറയാത്ത പല കാര്യങ്ങളും ചാനലുകളില്‍ പറഞ്ഞു എന്നതാണ് പ്രധാന ആക്ഷേപം.

അടച്ചിട്ട കോടതി മുറിയിലെ വാദങ്ങള്‍ ചോര്‍ത്തി എന്ന ഒരാക്ഷേപം കൂടി അവര്‍ കോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്. മാത്രമല്ല, ബാലചന്ദ്രകുമാര്‍ പോലീസിന് മൊഴി നല്‍കുന്നതിന് മുമ്പുതന്നെ ചില ചാനലുകളില്‍ അഭിമുഖം നല്‍കി. അങ്ങനെയൊരു സാക്ഷി ഉണ്ടെങ്കില്‍ അത് കോടതിയെ ആയിരുന്നു അറിയിക്കേണ്ടത് എന്നും ദിലീപിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

നിരവധി കോടതിയലക്ഷ്യ ഹര്‍ജികള്‍ ഇന്ന് കോടതിയുടെ മുമ്പാകെ വന്നിരുന്നു. കേസിലെ വിധി വന്നതിന് പിന്നാലെ നടത്തിയ പരാമര്‍ശങ്ങളടക്കം അവയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഹര്‍ജികളിലെ വിശദമായ വാദം ജനുവരി 12-ന് തുടരും. അതിനുശേഷമായിരിക്കും കോടതി ഈ വിഷയത്തില്‍ തീരുമാനത്തില്‍ എത്തുക.