പരിക്കേറ്റ യുവാക്കളെ കാണും; സിസിടിവി ദൃശ്യങ്ങള്‍ രക്ഷിച്ചു: മണിയന്‍പിള്ള രാജു

സിസിടിവി ദൃശ്യങ്ങള്‍ ഞാന്‍ കണ്ടു. ഞാന്‍ ഈ അപകടത്തില്‍ തെറ്റുകാരനല്ല. സ്വന്തമായി ഡ്രൈവര്‍ ഇല്ല. ദീര്‍ഘദൂര ഓട്ടത്തിന് മാത്രമേ ഡ്രൈവറെ ഉപയോഗിക്കാറുള്ളൂ. ഞാന്‍ പതിയെ ആണ് വണ്ടി ഓടിക്കാറുള്ളത്. പൊന്നുപോലെയാണ് വണ്ടി സൂക്ഷിക്കുന്നത്.

author-image
Biju
New Update
maniyan4

തിരുവനന്തപുരം:തന്റെ കാര്‍ അപകടത്തില്‍പ്പെട്ടതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി നടന്‍ മണിയന്‍പിള്ള രാജു. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിനാല്‍ താന്‍ തെറ്റുകാരനല്ലെന്ന് തെളിഞ്ഞുവെന്ന് മണിയന്‍പിള്ള രാജു പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കുമെന്നും നടന്‍ വ്യക്തമാക്കി.

'സിസിടിവി ദൃശ്യങ്ങള്‍ ഞാന്‍ കണ്ടു. ഞാന്‍ ഈ അപകടത്തില്‍ തെറ്റുകാരനല്ല. സ്വന്തമായി ഡ്രൈവര്‍ ഇല്ല. ദീര്‍ഘദൂര ഓട്ടത്തിന് മാത്രമേ ഡ്രൈവറെ ഉപയോഗിക്കാറുള്ളൂ. ഞാന്‍ പതിയെ ആണ് വണ്ടി ഓടിക്കാറുള്ളത്. പൊന്നുപോലെയാണ് വണ്ടി സൂക്ഷിക്കുന്നത്. ഒരു അവാര്‍ഡ് ചടങ്ങിന് പോയിട്ട് തിരികെ വരികയായിരുന്നു. വണ്ടി വരുന്നുണ്ടോ എന്ന് നോക്കിയാണ് റോഡിലേക്ക് വാഹനം ഇറക്കിയത്.

ക്ലബ്ബില്‍ നിന്ന് ഇറങ്ങിയപ്പോള്‍ റോഡ് ശൂന്യമായിരുന്നു. പെട്ടെന്ന് എവിടെനിന്നാണ് വണ്ടി വന്നതെന്ന് അറിയില്ല. ദൈവാനുഗ്രഹം കൊണ്ട് സിസിടിവി കിട്ടി. അല്ലെങ്കില്‍ ഞാന്‍ തെറ്റുകാരനായേനെ.

വണ്ടി തട്ടിയപ്പോള്‍ ഞാന്‍ ആകെ പേടിച്ചുപോയി. ഇറങ്ങാന്‍ പറ്റിയില്ല. ഉടനെ ഞാന്‍ ക്ലബ്ബില്‍ വിളിച്ച് പറഞ്ഞു. പിന്നീട് പോലീസ് സ്റ്റേഷനില്‍ വിളിച്ച് പറഞ്ഞു. വീട്ടില്‍ ആരുമില്ല രാവിലെ എത്താമെന്ന് ഞാന്‍ അവരെ അറിയിച്ചു. അപകടത്തില്‍പ്പെട്ട കുട്ടികള്‍ വേഗം രക്ഷപ്പെടട്ടെ. അവരെ പോയി കാണണം. ബൈക്കിനും കാറിനും നല്ല ചെലവ് വരും. അവരുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല' മണിയന്‍ പിള്ള രാജു പറഞ്ഞു.