അടവി ഇക്കോ ടൂറിസം കേന്ദ്രം (ഫയൽ ചിത്രം)
പത്തനംതിട്ട: സിപിഎം ഭീഷണി മൂലം അടച്ച അടവി ഇക്കോ ടൂറിസം സെന്റർ തുറക്കാൻ തീരുമാനം ആയി. ഉന്നതതല നിർദേശത്തിനു ശേഷം ആണ് ജീവനക്കാർ ധാരണയിലായി. സിപിഎം പ്രാദേശിക നേതൃത്വവുമായുള്ള പ്രശ്നം പരിഹരിക്കുമെന്നും ജീവനക്കാർക്ക് ഉന്നത ഉദ്യോഗസ്ഥർ ഉറപ്പു നൽകിയതിനെ തുടർന്നാണ് തീരുമാനം. വനഭൂമിയിൽ സ്ഥാപിച്ച സിഐടിയു കൊടിമരം നീക്കിയ വനം വകുപ്പ് ഉദ്യോഗസ്ഥന്റെ കൈ വെട്ടുമെന്ന് ഭീഷണിപ്പെടുത്തി സിപിഎം തണ്ണിത്തോട് പഞ്ചായത്ത് കമ്മിറ്റി ഉത്തരകുമരംപേരൂർ (ഞള്ളൂർ) ഫോറസ്റ്റ് സ്റ്റേഷനിലേക്കു നടത്തിയ പ്രതിഷേധ മാർച്ചിനു പിന്നാലെയാണ് അടവി ഇക്കോ ടൂറിസം അടച്ചെന്നു കാണിച്ച് ഡിഎഫ്ഒ ഉത്തരവിറക്കിയത്.
സംഭവം വിവാദമായതോടെയാണ് വനം വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് ജീവനക്കാരെ അനുനയിപ്പിച്ചത്. പ്രശ്നങ്ങള്‍ പരിഹരിക്കാൻ നടപടിയെടുക്കാമെന്ന് ജീവനക്കാർക്ക് ഉദ്യോഗസ്ഥർ ഉറപ്പു നൽകി. പിന്നാലെ ഡിഎഫ്ഒ ഇക്കോ ടൂറിസം സെന്റർ തുറക്കാനുള്ള നിർദേശം നൽകി. കൂടാതെ വനം വകുപ്പ് ജീവനക്കാർക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയും ഉറപ്പ് നൽകിയിട്ടുണ്ട്.