പൂരം കലക്കല്‍; എം ആര്‍ അജിത് കുമാറിന് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്

സിറ്റി പൊലീസ് കമ്മീഷണറും ദേവസ്വത്തിലുള്ളവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായത് മന്ത്രി കെ രാജന്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പ്രശ്‌നങ്ങള്‍ ഉണ്ടായ ശേഷം സ്ഥലത്തുണ്ടായിട്ടും മന്ത്രി വിളിച്ചിട്ടും എം ആര്‍ അജിത് കുമാര്‍ ഫോണ്‍ എടുത്തില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു

author-image
Biju
New Update
ajithsfgjj

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലില്‍ എം ആര്‍ അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന് കൈമാറി. അജിത് കുമാറിന്റെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. അജിത് കുമാറിന് ഔദ്യോഗിക വീഴ്ച സംഭവിച്ചുവെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമായിട്ടാണ് അജിത് കുമാര്‍ തൃശൂരിലെത്തിയത്. 

സിറ്റി പൊലീസ് കമ്മീഷണറും ദേവസ്വത്തിലുള്ളവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായത് മന്ത്രി കെ രാജന്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പ്രശ്‌നങ്ങള്‍ ഉണ്ടായ ശേഷം സ്ഥലത്തുണ്ടായിട്ടും മന്ത്രി വിളിച്ചിട്ടും എം ആര്‍ അജിത് കുമാര്‍ ഫോണ്‍ എടുത്തില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

വിഖ്യാതമായ തൃശൂര്‍ പൂരത്തില്‍ കഴിഞ്ഞ വര്‍ഷം അരങ്ങേറിയത് അമ്പരപ്പിക്കുന്ന കാര്യങ്ങളാണ്. എഴുന്നള്ളിപ്പ് തടഞ്ഞും പൂരപ്രേമികളെ ലാത്തി വീശി ഓടിച്ചും പൂരനഗരി ബാരിക്കേഡ് വെച്ച് കെട്ടി അടച്ചും പൊലീസ്. ആനകള്‍ക്ക് തീറ്റയുമായി വന്ന ജീവനക്കാരെ പോലും ബലം പ്രയോഗിച്ച് നീക്കി. 

എഴുന്നള്ളിപ്പും പഞ്ചവാദ്യവും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. പുലര്‍ച്ച നടക്കേണ്ട വെടിക്കെട്ട് നാല് മണിക്കൂര്‍ വൈകി നടന്നത് പകല്‍ വെളിച്ചത്തില്‍. പൂരം കലങ്ങിയതിനും പൂര നഗരിയിലേക്കുള്ള തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ ആംബുലന്‍സിലെ എന്‍ട്രിക്കും തമ്മില്‍ ബന്ധമുണ്ടെന്നായിരുന്നു പ്രധാന ആക്ഷേപം.