നവീന്‍ ബാബുവിന്റെ കേസ് അന്വേഷിച്ച റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍ സിപിഎം സ്ഥാനാര്‍ഥി

എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് മേല്‍നോട്ടംവഹിച്ച ഉദ്യോഗസ്ഥനായിരുന്നു ടി.കെ. രത്നകുമാര്‍. കുറ്റപത്രം സമര്‍പ്പിച്ചതിനു ശേഷം ഈ വര്‍ഷം മാര്‍ച്ചില്‍ അദ്ദേഹം വിരമിച്ചു. ശ്രീകണ്ഠാപുരം നഗരസഭയില്‍ ഉള്‍പ്പെടുന്ന കോട്ടൂര്‍ സ്വദേശിയാണ് രത്നകുമാര്‍

author-image
Biju
New Update
naveen

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്ക്കെതിരായ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ സിപിഎം സ്ഥാനാര്‍ഥി. വിരമിച്ച കണ്ണൂര്‍ എസിപി ടി.കെ. രത്നകുമാര്‍ ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയില്‍ മത്സരിക്കും. കോട്ടൂര്‍ വാര്‍ഡില്‍നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. പാര്‍ട്ടി ചിഹ്നത്തില്‍ത്തന്നെയാണ് അദ്ദേഹം മത്സരിക്കുക. എല്‍ഡിഎഫിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയാണ് അദ്ദേഹം എന്നാണ് ലഭിക്കുന്ന വിവരം.

എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് മേല്‍നോട്ടംവഹിച്ച ഉദ്യോഗസ്ഥനായിരുന്നു ടി.കെ. രത്നകുമാര്‍. കുറ്റപത്രം സമര്‍പ്പിച്ചതിനു ശേഷം ഈ വര്‍ഷം മാര്‍ച്ചില്‍ അദ്ദേഹം വിരമിച്ചു. ശ്രീകണ്ഠാപുരം നഗരസഭയില്‍ ഉള്‍പ്പെടുന്ന കോട്ടൂര്‍ സ്വദേശിയാണ് രത്നകുമാര്‍. നിലവില്‍ കണ്ണൂരിലാണ് താമസിക്കുന്നത്. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കോട്ടൂര്‍ വിജയം ഉറപ്പുള്ള വാര്‍ഡാണ്.

സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം കിട്ടിയ നവീന്‍ ബാബുവിന് 2024 ഒക്ടോബര്‍ 14-ന് കളക്ടറേറ്റില്‍ നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ ക്ഷണിക്കാതെയെത്തി അധിക്ഷേപകരമായ രീതിയില്‍ പ്രസംഗിച്ചിരുന്നു. പിറ്റേന്ന് രാവിലെയാണ് പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ നവീന്‍ ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എഡിഎമ്മിന്റെ ആത്മഹത്യ സംസ്ഥാന സര്‍ക്കാരിനെയും സിപിഎമ്മിനെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയതോടെ പി.പി.ദിവ്യ ആത്മഹത്യാപ്രേരണക്കേസില്‍ ഏക പ്രതിയായിരുന്നു.

അന്വേഷണത്തില്‍ അട്ടിമറി ഉണ്ടായെന്നും പി.പി. ദിവ്യയ്ക്ക് അനുകൂലമായാണ് അന്വേഷണം നടന്നതെന്നും നവീന്‍ ബാബുവിന്റെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കാണിച്ച്  കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെയും സുപ്രീം കോടതിയേയും സമീപിച്ചിരുന്നു.