കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിതീകരിച്ചു

2020 ലാണ് ഇന്ത്യയിൽ ആദ്യമായി രോഗം സ്ഥിതീകരിച്ചത്. ആസാമിലെയും അരുണാചലിലെയും ഗ്രാമങ്ങളിലായിരുന്നു രോഗബാധ.

author-image
Subi
New Update
swine

കോട്ടയം: കോട്ടയത്ത് രണ്ട് പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്.രോഗബന്ധിത പ്രദേശങ്ങളിൽ നിന്നുള്ള പന്നി മാംസ വിതരണവും വില്പനയും നിരോധിച്ചു.പന്നിപ്പനി സ്ഥിരീകരിച്ച പന്നി ഫാമിലെയും അതിന്റെ ഒരു കിലോമീറ്റര് ചുറ്റളവിലുള്ള പ്രദേശത്തെയും എല്ലാ പന്നികളെയും കേന്ദ്ര സർക്കാർ മാനദണ്ഡ പ്രകാരം കൊന്ന് സംസ്കരിക്കും. ഇതിനു ജില്ലാ മൃഗ സംരക്ഷണ ഓഫീസറെ ചുമതലപ്പെടുത്തി.

 

പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പരിശോധനകളും നിരീക്ഷണവും നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. മുണ്ടക്കയം, പാറത്തോട്, പൂഞ്ഞാര്‍ തെക്കേക്കര, എലിക്കുളം, ചിറക്കടവ്, വെള്ളാവൂര്‍, കങ്ങഴ, പാമ്പാടി, കൂരോപ്പട, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തുകള്‍ നിരീക്ഷണ മേഖലയില്‍ ഉള്‍പ്പെടും.

 

2020 ലാണ് ഇന്ത്യയിൽ ആദ്യമായി രോഗം സ്ഥിതീകരിച്ചത്. ആസാമിലെയും അരുണാചലിലെയും ഗ്രാമങ്ങളിലായിരുന്നു രോഗബാധ.കേരളത്തില്‍ ആദ്യമായി ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത് 2022 ലാണ്. വയനാട് ജില്ലയിലെ മാനന്തവാടി മുന്‍സിപ്പാലിറ്റിയിലും തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലുമാണ് അന്ന് രോ​ഗം സ്ഥിരീകരിച്ചത്. പിന്നാലെ ജില്ലയിലെ തന്നെ നെന്മേനി ഗ്രാമപഞ്ചായത്തിലും കണ്ണൂര്‍ ജില്ലയിലെ കാണിച്ചാര്‍ ഗ്രാമപഞ്ചായത്തിലും രോഗം സ്ഥിരീകരിച്ചു.

 

രോഗത്തിന്റെ പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പന്നിഫാമുകളിലെ പന്നികളെ നശിപ്പിക്കുകയും പ്രഭവകേന്ദ്രത്തിനു പുറത്ത് പത്ത് കിലോമീറ്റർ ചുറ്റളവിലെ പന്നി ഫാമുകളില്‍ രോഗനിരീക്ഷണം നടത്തിയുമാണ് അന്ന് രോഗത്തിന്റെ വ്യാപനത്തെ മൃഗസംരക്ഷണ വകുപ്പ് തടഞ്ഞുനിർത്തിയത്. ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ വയനാട് ജില്ലയില്‍ 702 പന്നികളെയും കണ്ണൂര്‍ ജില്ലയില്‍ 247 പന്നികളെയും കൊന്നിരുന്നു.

kottayam