/kalakaumudi/media/media_files/wcO1N5ypFmvv1pFnE2tN.jpg)
കോഴിക്കോട്: നാദാപുരം തൂണേരി ഷിബിൻ വധക്കേസിൽ ഹൈക്കോടതി കുറ്റക്കാരെന്ന് വിധിച്ച ഏഴ് ലീഗ് പ്രവർത്തകരെ നാട്ടിലെത്തിക്കാൻ പൊലീസ് ശ്രമം തുടങ്ങി. നിലവിൽ ഏഴു പേരും ഗൾഫ് രാജ്യങ്ങളിലാണ്. വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് മുസ്ലീം ലീഗ് അറിയിച്ചു.
ഡിവൈഎഫ്ഐ പ്രവർത്തകൻ ഷിബിൻ കൊല്ലപ്പെട്ട കേസിൽ വിചാരണക്കോടതി വെറുതെ വിട്ട എട്ടു പേർ കുറ്റക്കാരാണെന്ന് ഇന്നലെയാണ് ഹൈക്കോടതി വിധിച്ചത് .എരഞ്ഞിപ്പാലത്തെ അഡീഷണൽ സെഷൻസ് കോടതി വിധി ചോദ്യം ചെയ്ത അപ്പീലിലായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്. കുറ്റക്കാരെന്ന് കണ്ടെത്തിയ ഏഴുപേരും വിദേശത്താണ്. മൂന്നാം പ്രതി അസ്ലം സംഭവം നടന്ന് ഒരു വർഷത്തിന് ശേഷം കൊല്ലപ്പെട്ടു. ഗൾഫ് രാജ്യങ്ങളിലുളള ഏഴുപേരെയും നാട്ടിൽ എത്തിക്കാനുള്ള നടപടികൾ പൊലീസ് തുടങ്ങി.
ഈ മാസം 15 ന് ഇവരെ കോടതിയിൽ ഹാജരാക്കണം. അതിന് മുമ്പ് അറസ്റ്റ് രേഖപ്പെടുത്തി സെഷൻസ് കോടതിയിൽ ഹാജരാക്കണം. പ്രതികളെ അറസ്റ്റ് ചെയ്യാൻ കോടതി ജാമ്യമല്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് മുസ്ലീം ലീഗ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി പ്രതികരിച്ചു. പക്ഷെ ഒക്ടോബർ 15 ന് കോടതിൽ ഹാജരായി ജയിലിലേക്ക് പോകാനാവാതെ പ്രതികൾക്ക് സുപ്രീം കോടതിയിൽ അപ്പീൽ പോകാനാകില്ല.