നിയമസഭാ തിരഞ്ഞെടുപ്പില്‍ 75 വയസ് കഴിഞ്ഞവര്‍ മത്സരിക്കണ്ടെന്ന് എഐസിസി

അരുവിക്കരയില്‍ മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച മുന്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന് 78 വയസായി. പാലോട് രവിക്കും എം.എ വാഹിദിനും 76 പിന്നിട്ടു

author-image
Biju
New Update
congress

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ 75 വയസ് കഴിഞ്ഞവര്‍ക്ക് കോണ്‍ഗ്രസില്‍ സീറ്റില്ല. എഐസിസിയുടെ തീരുമാനം കേരളത്തിലെ നേതാക്കളെ അറിയിച്ചു. ഇതോടെ എം.എം. ഹസന്‍, പാലോട് രവി, എം എ വാഹിദ് തുടങ്ങിയ പലരും സീറ്റ് പട്ടികയില്‍ നിന്ന് പുറത്താകും. അതേ സമയം കെ.സുധാകരനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രായ മാനദണ്ഡത്തില്‍ ഇളവ് ലഭിച്ചേക്കും.

സീറ്റ് മോഹിച്ചിരുന്ന പല മുതിര്‍ന്ന നേതാക്കള്‍ക്കും മുന്‍ എംഎല്‍എമാര്‍ക്കുമാണ് 75 വയസെന്ന പ്രായ മാനദണ്ഡം തിരിച്ചടിയായത്. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പരിഗണന നല്‍കണമെന്നാണ് എഐസിസി നിര്‍ദേശം. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി രണ്ട് തവണ കേരളത്തിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. അരുവിക്കരയില്‍ മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച മുന്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന് 78 വയസായി. പാലോട് രവിക്കും എം.എ വാഹിദിനും 76 പിന്നിട്ടു.

ഇതോടെ ഇവരെല്ലാം സാധ്യതാ ലിസ്റ്റില്‍ നിന്ന് പുറത്താവും. എംഎല്‍എമാരില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്മന് 76 വയസുണ്ട്. സിറ്റിങ് എംഎല്‍എമാരെയെല്ലാം മത്സര രംഗത്ത് ഇറക്കണമെന്നാണ് കെപിസിസി ആഗ്രഹിക്കുന്നത്. അതിനാല്‍ തിരുവഞ്ചൂരിന് മത്സരിക്കാനുള്ള ടിക്കറ്റ് ലഭിച്ചേക്കും. സിറ്റിങ് എംപിമാര്‍ മത്സരിക്കണോ എന്നതില്‍ ഹൈക്കമാന്‍ഡ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. എങ്കിലും 76 വയസായ കെ. സുധാകരന് രണ്ടു മാനദണ്ഡത്തിലും ഇളവ് ലഭിക്കുമെന്നാണ് വിവരം.