അഹമ്മദാബാദ് വിമാനാപകടം; രഞ്ജിതയുടെ മൃതദേഹം നാളെ എത്തിക്കും

പുല്ലാട്ട് ശ്രീ വിവേകാനന്ദാ ഹൈ സ്‌കൂളില്‍ രാവിലെ 10 മുതല്‍ പൊതുദര്‍ശനത്തിനുവെക്കും. ഏഴ് മണിക്ക് മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്

author-image
Biju
New Update
rajithadf

പത്തനംതിട്ട: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. ഡിഎന്‍എ പരിശോധനയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം നാളെ ജന്മനാടായ തിരുവല്ല പുല്ലാട് എത്തിക്കാനാണ് സാധ്യത. ലണ്ടനില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു രഞ്ജിത.

പുല്ലാട്ട് ശ്രീ വിവേകാനന്ദാ ഹൈ സ്‌കൂളില്‍ രാവിലെ 10 മുതല്‍ പൊതുദര്‍ശനത്തിനുവെക്കും. ഏഴ് മണിക്ക് മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

രഞ്ജിതയുടെ ഇളയ സഹോദരന്‍ രതീഷ് ഡിഎന്‍എ പരിശോധനയ്ക്കായി അഹമ്മദാബാദില്‍ എത്തിയിരുന്നെങ്കിലും സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് രഞ്ജിതയുടെ അമ്മ തുളസിയുടെ ഡിഎന്‍എ പരിശോധനയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. രതീഷും ബന്ധുവായ ഉണ്ണികൃഷ്ണനും ചേര്‍ന്ന് മൃതദേഹം ആശുപത്രിയില്‍ നിന്നും ഏറ്റുവാങ്ങി നാട്ടിലെത്തിക്കും.

അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. അപകടത്തില്‍ ആകെ 294 പേരും മരിച്ചിരുന്നു.