തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണ കേസിലെ രണ്ടാം പ്രതി ഡൽഹിയിൽ പിടിയിൽ. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം മുൻ ജില്ല സെക്രട്ടറി സുഹൈൽ ഷാജഹാനാണ് പൊലീസിന്റെ പിടിയിലായത്.കഴിഞ്ഞ രണ്ട് വർഷമായി വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്നു സുഹൈൽ.ആക്രമണത്തിന് ശേഷം വിദേശത്തേക്ക് മുങ്ങിയ സുഹൈലിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഡൽഹി വിമാനത്താവളത്തിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സുഹൈലിനെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ സുഹൈലാണെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്.
നാലു പ്രതികളുള്ള കേസിൽ കഴക്കൂട്ടം ആറ്റിപ്രയിലെ യൂത്ത് കോൺഗ്രസ് നേതാവ് വി.ജിതിൻ, ടി. നവ്യ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മൂന്നാം പ്രതിയും ആക്രമണത്തിന് പ്രതിയെത്തിയ സ്കൂട്ടറിന്റെ ഉടമയുമായ സുധീഷിനെ ഇതുവരെ പിടികൂടാനായിട്ടില്ല.2022 ജൂലൈ ഒന്നിനാണ് എ.കെ.ജി സെ ന്ററിന് നേർക്ക് സ്ഫോടക വസ്തു എറിഞ്ഞത്.