'കേരളത്തിനൊരു ബിജെപി മുഖ്യമന്ത്രി'; ശബരിമല കേസ് സിബിഐക്ക് വിടാന്‍ വെല്ലുവിളിച്ച് അമിത്ഷാ

തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബി ജെ പി പ്രതിനിധികളെ അഭിസംബോധന ചെയ്തുകൊണ്ട് 'മിഷന്‍ 2026' ഷാ അവതരിപ്പിച്ചു. ഇന്ന് തലസ്ഥാന നഗരിയില്‍ ബി ജെ പി മേയര്‍ ഉണ്ടെങ്കില്‍, നാളെ കേരളത്തില്‍ ബി ജെ പി മുഖ്യമന്ത്രി ഉണ്ടാകുമെന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു

author-image
Biju
New Update
amit trivanrum

തിരുവനന്തപുരം: 'കേരളത്തിനൊരു ബി ജെ പി മുഖ്യമന്ത്രി' എന്നതാണ് പാര്‍ട്ടിയുടെ അടുത്ത പ്രധാന ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. ചരിത്ര വിജയം നേടി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അധികാരം പിടിച്ചതില്‍ അഭിനന്ദനം അറിയിച്ചുകൊണ്ടാണ് ഷാ, അടുത്ത ലക്ഷ്യം പ്രഖ്യാപിച്ചത്. 

തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബി ജെ പി പ്രതിനിധികളെ അഭിസംബോധന ചെയ്തുകൊണ്ട് 'മിഷന്‍ 2026' ഷാ അവതരിപ്പിച്ചു. ഇന്ന് തലസ്ഥാന നഗരിയില്‍ ബി ജെ പി മേയര്‍ ഉണ്ടെങ്കില്‍, നാളെ കേരളത്തില്‍ ബി ജെ പി മുഖ്യമന്ത്രി ഉണ്ടാകുമെന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വികസിത കേരളം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ബി ജെ പി അധികാരത്തില്‍ വരണമെന്നും അഴിമതിയുടെ കാര്യത്തില്‍ എല്‍ ഡി എഫും യു ഡി എഫും തമ്മില്‍ 'മാച്ച് ഫിക്‌സിംഗ്' ആണ് നടക്കുന്നതെന്നും ഷാ അഭിപ്രായപ്പെട്ടു.


ശബരിമല കേസ് സിബിഐക്ക് വിടാന്‍ വെല്ലുവിളി

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ അമിത് ഷാ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. കേസ് സി ബി ഐ പോലുള്ള കേന്ദ്ര ഏജന്‍സികള്‍ക്ക് വിടാന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോ എന്നും ഷാ വെല്ലുവിളിച്ചു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വര്‍ണ്ണക്കൊള്ള വിഷയം എല്‍ ഡി എഫിനും യു ഡി എഫിനുമെതിരെ ബി ജെ പിയുടെ പ്രധാന രാഷ്ട്രീയ ആയുധമാക്കുമെന്ന് വ്യക്തമാക്കുന്നതായിരുന്നു ഷായുടെ വാക്കുകള്‍. 

കോര്‍ കമ്മിറ്റി യോഗങ്ങളിലും ബി ജെ പി - എന്‍ ഡി എ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളിലും പങ്കെടുത്ത അമിത് ഷാ, തദ്ദേശ തെരഞ്ഞെടുപ്പിലെ ജയം വലിയ നേട്ടമാണെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടി സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മാറ്റം വരുത്താന്‍ ബി ജെ പിക്ക് സാധിക്കുമെന്നും അദ്ദേഹം നേതാക്കളെ ഓര്‍മ്മിപ്പിച്ചു. ചടങ്ങില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, അമിത് ഷായ്ക്ക് അയ്യപ്പ വിഗ്രഹം സമ്മാനമായി നല്‍കി.