കോഴിക്കോട്: പ്രതിഷേധങ്ങൾക്കൊടുവിൽ സീനിയർ നഴ്‌സിങ് ഓഫീസർ പി.ബി. അനിത തിരികെ ജോലിയിൽ പ്രവേശിച്ചു. 2023 മാർച്ച് 18 മുതലുള്ള പോരാട്ടമാണ് വിജയം കണ്ടതെന്ന് അനിത പറഞ്ഞു. ഇനിയും ആറ് വർഷം കൂടി സർവീസ് ബാക്കിയുണ്ട്. ആ ആറ് വർഷവും പോരാടിത്തന്നെ നിൽക്കുമെന്നും കൂട്ടിച്ചേർത്തു.
അതേസമയം, സർക്കാരിനെതിരേ നൽകിയ കോടതിയലക്ഷ്യ ഹർജിയുമായി മുമ്പോട്ട് പോകുമെന്നും അത് പിൻവലിക്കില്ല എന്ന അനിത പറഞ്ഞു. സർക്കാർ ഇനിയെങ്കിലും എല്ലാവർക്കും നീതി ഉറപ്പുവരുത്തണമെന്ന് അനിത ആരോപിച്ചു . കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയും അനിത മുമ്പോട്ട് വെച്ചു.
സർക്കാർ നീതിയുടെകൂടെ എപ്പോഴും നിൽക്കണം. ഓരോ മെഡിക്കൽ കോളേജുകളിലും വരുന്ന രോഗികൾക്ക് വേണ്ട സുരക്ഷയും സംരക്ഷണവും ഒരുക്കേണ്ടത് സർക്കാരിന്റെയും ഓരോ ജീവനക്കാരുടേയും കടമയാണ്. അത് നിർവഹിക്കാൻ എല്ലാ ജീവനക്കാർക്കും ബാധ്യതയുണ്ട്- അനിത പറഞ്ഞു.
മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ പീഡനത്തിനിരയായ സംഭവത്തിൽ, അതിജീവിതയ്ക്കൊപ്പം നിന്ന് അനുകൂലമായ മൊഴിനൽകിയ സീനിയർ നഴ്‌സിങ് ഓഫീസർ അനിതയെ ഇടുക്കിയിലേക്ക് സ്ഥലംമാറ്റിയിരുന്നു. അനിതയുടെ ഭാഗത്തുനിന്ന് ‘സൂപ്പർവൈസറി ലാപ്‌സ്’ ഉണ്ടായെന്ന ഡി.എം.ഇ.യുടെ റിപ്പോർട്ട് പ്രകാരമായിരുന്നു സ്ഥലംമാറ്റം. സ്ഥലംമാറ്റത്തിനെതിരേ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെയും ഹൈക്കോടതിയുടെയും ഉത്തരവ് നേടിയിട്ടും സർക്കാർ അനുകൂല സംഘടനകളുടെ സമ്മർദംകാരണം അവർക്ക് തിരികെ നിയമനംനൽകാൻ ആരോഗ്യവകുപ്പ് വിസമ്മതിച്ചതോടെയാണ് സംഭവം വിവാദമാകുന്നത്.