കട്ടപ്പന: കട്ടപ്പന ഇരട്ടക്കൊലപതാകക്കേസിലെ മുഖ്യപ്രതി നിതീഷിനെതിരെ മറ്റൊരു ബലാത്സംഗ കേസ് കൂടി രജിസ്റ്റർ ചെയ്തു.സുഹൃത്തിന്റെ സഹോദരിയെ നിതീഷ് ബലാത്സംഗം ചെയ്ത സംഭവത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.സുഹൃത്തിൻറെ സഹോദരിയെ വിവാഹദോഷം മാറ്റാമെന്ന് വിശ്വസിപ്പിച്ച് പ്രതീകാത്മകമായി കല്യാണം കഴിക്കുകയായിരുന്നു.
തുടർന്ന് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടില്ലെങ്കിൽ വീട്ടുകാർക്ക് അപകടം സംഭവിക്കും എന്ന് വിശ്വസിപ്പിച്ച് പലതവണ ബലാത്സംഗം ചെയ്തു.ഈ സംഭവത്തിലാണ് പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.നേരത്തെ സുഹൃത്തിൻറെ അമ്മയെ ബലാത്സംഗം ചെയ്തതിനും നിതീഷിനെതിരെ പൊലീസ് കേസ് എടുത്തിരുന്നു.
മോഷണക്കേസിൻ്റെ ചുവട് പിടിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് പിന്നീട് കട്ടപ്പന ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ചത്. 2023 ൽ കക്കാട്ടുകടയിലെ വീട്ടിൽ വെച്ച് നിതീഷ് വിജയൻ എന്നയാളെ കൊലപ്പെടുത്തുകയായിരുന്നു. ഇത് വിജയൻ്റെ ഭാര്യ സുമ, മകൻ വിഷ്ണു ഒത്താശയോടെയെന്ന് പൊലീസിൻ്റെ കണ്ടെത്തിയിരുന്നു. നിതീഷിന് പുറമെ സുമ, മകൻ വിഷ്ണു എന്നിവരെയും പൊലീസ് കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
വിജയൻറെ മൃതദേഹം കക്കാട്ടുകടയിലെ വീട്ടിലെ മുറിയിൽ തറ പൊളിച്ച് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. മൂന്നായി മടക്കി കുഴിയിൽ ഇരുത്തിയ നിലയിലായിരുന്നു മൃതദേഹം. പരിശോധനയിൽ പാന്റ്, ഷർട്ട്, ബെൽറ്റ് എന്നിവയുടെ ഭാഗങ്ങളും കണ്ടെത്തി. വിജയനെ കൊന്ന് വീടിന്റെ അകത്ത് കുഴിച്ചിട്ടെന്ന പ്രതി നിതീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ് നടത്തിയത്.