മലയാളി ദമ്പതികളുടെയും അദ്ധ്യാപികയുടേയും മരണം; പരലോകത്ത് ജീവിക്കുന്നവരുണ്ടെന്ന് യുവതികളെ വിശ്വസിപ്പിച്ചത് നവീൻ

പരലോകം എന്നത് സത്യമാണെന്നും അവിടെ ജീവിക്കുന്നവരുണ്ടെന്നും നവീൻ യുവതികളെ വിശ്വസിപ്പിക്കുകയായിരുന്നു.മരണശേഷം അവിടേക്ക് പോകാമെന്ന് പറഞ്ഞ് ഇരുവരെയും നവീൻ പ്രലോഭിപ്പിക്കുകയായിരുന്നു.

author-image
Greeshma Rakesh
New Update
death

മരിച്ച നവീനും ദേവിയും,ആര്യ

Listen to this article
0.75x 1x 1.5x
00:00 / 00:00

 



തിരുവനന്തപുരം: മലയാളി ദമ്പതികളെയും സുഹൃത്തും അദ്ധ്യാപികയുമായ യുവതിയെയും അരുണാചൽ പ്രദേശിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യ ദേവിയെയും സുഹൃത്ത് ആര്യയെയും വിചിത്രവിശ്വാസങ്ങളുടെ വഴിയിലേക്ക് നയിച്ചത് നവീൻ ആണെന്നാണ്  ലഭിക്കുന്ന വിവരം.പരലോകം എന്നത് സത്യമാണെന്നും അവിടെ ജീവിക്കുന്നവരുണ്ടെന്നും നവീൻ യുവതികളെ വിശ്വസിപ്പിക്കുകയായിരുന്നു.മരണശേഷം അവിടേക്ക് പോകാമെന്ന് പറഞ്ഞ് ഇരുവരെയും നവീൻ പ്രലോഭിപ്പിക്കുകയായിരുന്നു. നവീൻ മൃതദേഹത്തിന്റെയും രക്തത്തുള്ളികളുടെയും ചിത്രങ്ങൾ ആര്യയ്ക്ക് അയച്ചുകൊടുത്തിരുന്നതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ആയുർവേദ ഡോക്ടർമാരായ കോട്ടയം മീനടം നെടുംപൊയ്കയിൽ നവീൻ തോമസ് (39), ഭാര്യ വട്ടിയൂർക്കാവ് മൂന്നാംമൂട് അഭ്രകുഴി എംഎംആർഎ സിആർഎ കാവിൽ ദേവി (41), വട്ടിയൂർക്കാവ് മേലത്തുമേലെ എംഎംആർഎ 198 ശ്രീരാഗത്തിൽ ആര്യ ബി നായർ (29) എന്നിവരാണ് മരിച്ചത്. അരുണാചൽ പ്രദേശിൻ്റെ തലസ്ഥാനമായ ഇറ്റാനഗറിലെ ഹോട്ടലിലാണ് മൂവരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ആര്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് നേരത്തെ പരാതി നൽകിയിരുന്നു. തുടർന്ന് വട്ടിയൂർക്കാവ് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഇവർ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിവരം പുറംലോകമറിയുന്നത്.

 മാർച്ച് 27നാണ് ആര്യയെ തിരുവനന്തപുരത്ത് നിന്ന് കാണാതായത്. ആര്യയുടെ വിവാഹം അടുത്ത മാസം ഏഴാം തീയതി നടക്കാനിരിക്കുകയായിരുന്നു. കഴിഞ്ഞ വർഷമായിരുന്നു വിവാഹനിശ്ചയം. ആര്യ അധികമാരോടും അടുക്കാത്ത പ്രകൃതക്കാരിയായിരുന്നു. സ്കൂളിൽ നിന്ന് ടൂർ പോകുന്നുവെന്ന് പറഞ്ഞാണ്  മാർച്ച് 27ന് ആര്യ  വീട്ടിൽനിന്ന് ഇറങ്ങിയത്. പിന്നീട് കാണാതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

സ്വകാര്യ സ്കൂളിലെ ഫ്രഞ്ച് അധ്യാപികയായിരുന്നു ആര്യ. സുഹൃത്തായ ദേവിയ്ക്കും ഭർത്താവ് നവീനും ഒപ്പമാണ് ആര്യ ഉള്ളതെന്ന് പൊലീസ് അന്വോഷണത്തിൽ കണ്ടെത്തിയിരുന്നു. വിമാന മാർഗം മൂവരും ഗുവാഹത്തിയിലേക്ക് പോയതായാണ് കണ്ടെത്തിയത്. നവീനും ദേവിയും വിനോദയാത്ര പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയത്. അതിനാൽ ബന്ധുക്കൾ അന്വേഷിച്ചിരുന്നില്ല. മാർച്ച് 17-നാണ് നവീനും ഭാര്യയും മീനടത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയത്.

13 വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. തിരുവനന്തപുരത്ത് സ്വകാര്യ മെഡിക്കൽ കോളജിൽ പഠന കാലത്ത് പ്രണയിച്ചാണ് ഇരുവരും വിവാഹം കഴിച്ചത്. പിന്നീട് തിരുവനന്തപുരത്ത് ആയുർവേദ റിസോർട്ടിൽ ഉൾപ്പെടെ ജോലി ചെയ്തു. കഴിഞ്ഞ ഒരു വർഷമായി മീനടത്ത് മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസം. ആയുർവേദ പ്രാക്ടീസ് അവസാനിപ്പിച്ച ശേഷം നവീൻ ഓൺലൈൻ ട്രേഡിംഗിലേക്ക് തിരിഞ്ഞിരുന്നു. ദേവി ജർമ്മൻ ഭാഷ അധ്യാപനത്തിലേക്ക് തിരിയുകയായിരുന്നെന്നും കുടുംബം പറഞ്ഞു. ദേവിയും ആര്യയും ഒരേ സ്കൂളിൽ അദ്ധ്യാപകരായിരുന്നു.





Crime News arunachal pradesh malayali couple and teacher death