അരുന്ധതി റോയിയുടെ'മദര്‍ മേരി കംസ് ടു മി' പുസ്തകം പ്രകാശനം ചെയ്തു

സഹോദരന്‍ ലളിത് റോയിയെ വേദിയിലേക്കു വിളിച്ച്, ഇറുകെ കെട്ടിപ്പിടിച്ച് അരുന്ധതി പറഞ്ഞു, 'ഞാനേറ്റവും സ്‌നേഹിക്കുന്നയാളാണിത്

author-image
Biju
New Update
ARU

കൊച്ചി: എറണാകുളം സെന്റ് തെരേസാസ് കോളജിലെ 'മദര്‍ മേരി' ഹാളിലെ നിറഞ്ഞ സദസ്സിനോട് അരുന്ധതി റോയ് ആദ്യമേ പറഞ്ഞു: 'ഐ ആം നെര്‍വസ്'. പിന്നീട് ചെറുചിരിയോടെ സ്വതസിദ്ധമായ ശൈലിയില്‍ തുടര്‍ന്നു: 'ഞാനിഷ്ടപ്പെടുന്ന ഏതാണ്ടെല്ലാവരും ഇവിടെ ഒരുമിച്ചു കൂടിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ സര്‍ക്കാരിനിതൊരു സുരക്ഷാഭീഷണിയായേക്കാം''.

അമ്മ മേരി റോയിയെക്കുറിച്ചുള്ള ഓര്‍മയെഴുത്തായ 'മദര്‍ മേരി കംസ് ടു മി' പ്രകാശിപ്പിക്കാന്‍ കേരളത്തിന്റെ മണ്ണും ഏറെ പ്രിയപ്പെട്ടവരുടെ സാന്നിധ്യവുമാണ് അരുന്ധതി തിരഞ്ഞെടുത്തത്. സഹോദരന്‍ ലളിത് റോയിയെ വേദിയിലേക്കു വിളിച്ച്, ഇറുകെ കെട്ടിപ്പിടിച്ച് അരുന്ധതി പറഞ്ഞു, 'ഞാനേറ്റവും സ്‌നേഹിക്കുന്നയാളാണിത്. ഞാന്‍ കുട്ടപ്പന്‍ എന്നും വിളിക്കും'. അരുന്ധതിയെ 'സു' എന്നാണു വിളിക്കുകയെന്നു ലളിത് പറഞ്ഞു. ഔപചാരികതയില്ലാതെ നടത്തിയ ചടങ്ങില്‍ ബാല്യത്തിലെ അസുഖകരമായ ഓര്‍മകള്‍ പലപ്പോഴും തമാശയുടെ മേമ്പൊടിയോടെ പങ്കുവച്ചു, അരുന്ധതിയും ലളിതും.

സെന്റ് തെരേസാസ് കോളജിലെ മദര്‍ മേരി ഹാളില്‍, 'മദര്‍ മേരി കംസ് ടു മി' എന്ന വരികളുള്ള ബീറ്റില്‍സ് ഗാനം 'ലെറ്റ് ഇറ്റ് ബി' ആലപിച്ച് സഹോദരന്‍ ലളിത് റോയി വേദിയൊരുക്കിയപ്പോള്‍ പുസ്തകവായനയും ചോദ്യവേളയുമായി എഴുത്തുകാരി 'മദര്‍ മേരി കംസ് ടു മി'യുടെ വാതായനങ്ങള്‍ വായനക്കാര്‍ക്കു മുന്നില്‍ തുറന്നിട്ടു. 'ഗാസയില്‍ പട്ടിണിയാല്‍ വലയുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ നമുക്കു മുന്നിലുണ്ട്. അതു തടയാന്‍ കഴിയാത്തവിധം നിസ്സഹായരാണ് നമ്മളെന്നതില്‍ ലജ്ജിക്കാം. ഞാനിന്ന് ഈ വേദിയില്‍ നില്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ ഉമര്‍ ഖാലിദിന് ഒരിക്കല്‍ കൂടി ഹൈക്കോടതി ജാമ്യം നിഷേധിച്ചുകഴിഞ്ഞു. എന്റെ പല സുഹൃത്തുക്കളും 5 വര്‍ഷമായി തടവിലാണ്''

എഴുത്തുകാരി കെ.ആര്‍. മീര, പെന്‍ഗ്വിന്‍ ഇന്ത്യ എഡിറ്റര്‍ ഇന്‍ ചീഫും വൈസ് പ്രസിഡന്റുമായ മാനസി സുബ്രഹ്മണ്യം, പ്രഫ. ജിഷ, രവി ഡിസി, റിന്‍ജിനി മിത്ര എന്നിവര്‍ പ്രസംഗിച്ചു. അരുന്ധതി റോയിയുടെ ബന്ധുക്കള്‍ കൂടിയായ പ്രണോയ് റോയ്, ഭാര്യ രാധിക റോയ്, യൂഹാന്‍ എന്നിവരും സാഹിത്യ, സാംസ്‌കാരിക ചലച്ചിത്ര രംഗത്തെ പ്രമുഖരും പങ്കെടുത്തു. പുസ്തകത്തിലെ ആദ്യ അധ്യായം 'ഗാങ്സ്റ്റര്‍' അരുന്ധതി വായിച്ചു.