ആശാ വര്‍ക്കര്‍മാര്‍ക്ക് പൊലീസ് നോട്ടീസ്, 24 മണിക്കൂറിനകം ഹാജരാകണം

ഗതാഗത തടസ്സമുണ്ടാക്കി അന്യായമായി സംഘം ചേര്‍ന്ന് നടത്തുന്ന സമരം നിര്‍ത്തമെന്നാവശ്യപ്പെട്ടാണ് കന്റോണ്‍മെന്റ് പൊലീസ് നോട്ടീസ് നല്‍കിയത്. സമരത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

author-image
Biju
New Update
fzg

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് പൊലീസ് നോട്ടീസ്. ഗതാഗത തടസ്സമുണ്ടാക്കി അന്യായമായി സംഘം ചേര്‍ന്ന് നടത്തുന്ന സമരം നിര്‍ത്തമെന്നാവശ്യപ്പെട്ടാണ് കന്റോണ്‍മെന്റ് പൊലീസ് നോട്ടീസ് നല്‍കിയത്. സമരത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഈ കേസിന്റെ അന്വേഷണത്തിനായി 24 മണിക്കൂറിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും നോട്ടീസില്‍ പറയുന്നു.

അതേസമയം, സംസ്ഥാനത്തെ ആശാവര്‍ക്കര്‍മാര്‍ക്കാണ് ഏറ്റവും കൂടുതല്‍ വേതനമെന്ന ആരോഗ്യമന്ത്രിയുടെ വാദങ്ങള്‍ തള്ളി സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ രംഗത്തെത്തി. ആരോ സമരക്കാരെ ഇളക്കിവിട്ടെന്ന് ഇന്നലെ ധനമന്ത്രി ആക്ഷേപിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ വേതനം വാങ്ങുന്നവരാണ് കേരളത്തിലെ ആശാവര്‍ക്കര്‍മാരെന്നായിരുന്നു മന്ത്രി വീണാ വീണ ജോര്‍ജിന്റെ വാദം. 

വീണ ജോര്‍ജ് പറഞ്ഞ 13200 രൂപ പ്രതിമാസ വേതനം ഒരിക്കല്‍പ്പോലും കിട്ടിയിട്ടില്ലെന്നാണ് സമരക്കാരുടെ വിശദീകരണം. അതേസമയം, അധിക്ഷേപങ്ങള്‍ക്കും അവകാശവാദങ്ങള്‍ക്കും മുന്നില്‍ കുലുങ്ങാതെയാണ് സെക്രട്ടറിയേറ്രിന് മുന്നില്‍ ആശാവര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം തുടരുന്നത്. 

എട്ടാം ദിവസവും സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം തുടരുകയാണ് ആശാവര്‍ക്കര്‍മാര്‍. സമരത്തിന് പിന്തുണയുമായി കൂടുതല്‍ നേതാക്കളെത്തുന്നുണ്ട്. മൂന്ന് മാസത്തെ ഓണറേറിയം കുടിശിക, ഓണറേറിയത്തിന് ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കുക, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ അനുവദിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച സെക്രട്ടറിയേറ്റിന് മുന്നില്‍ മഹാ സംഗമം സംഘടിപ്പിക്കാനാണ് സമരക്കാരുടെ തീരുമാനം.

 

kerala police