/kalakaumudi/media/media_files/2025/04/21/GJ0L5pf3T6I74mVczquA.jpg)
തിരുവനന്തപുരം:കാസർകോട് മുതൽ തിരുവനന്തപുരം വരെ മേയ് അഞ്ചുമുതൽ ജൂൺ പതിനേഴ് വരെ രാപ്പകൽ സമരയാത്രയ്‌ക്കൊരുങ്ങി ആശമാർ. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
സെക്രട്ടേറിയറ്റിന് മുമ്പിൽ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന സമരം 71 ദിവസ പിന്നിട്ടും, നിരാഹാര സമരം 33-ആം ദിവസത്തിലെത്തിയ അവസരത്തിലാണ് ഈ പ്രഖ്യാപനം. സർക്കാരിന് മുതലാളിത്ത താത്പര്യം മാത്രമാണെന്നും സമരങ്ങളോട് പുലർത്തുന്ന ധാർഷ്ട്യം നിറഞ്ഞ സമീപനം ജനാധിപത്യവ്യവസ്ഥയ്ക്ക് വെല്ലുവിളിയാണെന്നും, ജനാധിപത്യവിരുദ്ധ സമീപനമാണ് ഇതെന്നും ആശമാര്‍ സർക്കാറിനെ
കുറ്റപ്പെടുത്തി. പൊതുസമൂഹം ഒന്നടങ്കം ആശസമരത്തെ പിന്തുണച്ചിട്ടും സർക്കാർ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറാകാത്തത് തികഞ്ഞ ധാര്‍ഷ്ട്യമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
ഓരോ ജില്ലകളിലും രണ്ടോ മൂന്നോ. ദിവസങ്ങളിൽ സഞ്ചരിച്ചു തീർക്കുന്ന യാത്രയില്‍ തെരുവുകളിൽതന്നെ അന്തിയുറങ്ങുമെന്നവര്‍ അറിയിച്ചു. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു ആയിരിക്കും സമരയാത്രയുടെ ക്യാപ്റ്റൻ. 45- ദിവസം നീണ്ടുനിൽക്കുന്ന യാത്ര കാസർകോട് നിന്ന് ആരംഭിച്ച് ജൂൺ 17-ന് എല്ലാ ആശമാരുടേയും സാന്നിധ്യത്തിൽ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുമ്പിൽ എത്തിച്ചേരും.