ഡൽഹി :കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാരണത്തിന്‍റെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കാന്‍ ഹൈക്കമാന്‍ഡ്. തമ്മിലടി ഒഴിവാക്കാന്‍ പ്രചാരണ ചുമതലയടക്കം ഹൈക്കമാന്‍ഡ് നേതാക്കള്‍ക്ക് നല്‍കാനാണ് ആലോചന. സമീപ സംസ്ഥാനങ്ങളായ കര്‍ണ്ണാടക, തെലങ്കാന എന്നിവിടങ്ങളിലെ നേതാക്കളെയും കേരളത്തില്‍ വിന്യസിച്ചേക്കും.
ചര്‍ച്ചയോടെ കേരളത്തിലെ തമ്മിലടിക്ക് വിരാമമായെന്ന് നേതാക്കൾ അവകാശപ്പെടുന്നുണ്ടെങ്കിലും, ഹൈക്കമാന്‍ഡ് ജാഗ്രതയിലാണ്. ഈ വര്‍ഷാവസാനം തദ്ദേശ തെരഞ്ഞെടുപ്പും, അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പും നടക്കുന്ന കേരളത്തിന് തന്നെയാണ് മുഖ്യ ഫോക്കസ്.
കെപിസിസി നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം ഘടകക്ഷികളുടെ താല്പര്യം അറിയാൻ കേരളത്തിന്‍റെ ചുമതലയുള്ള ജനറല്‍സെക്രട്ടറിയെ പിന്നാലെ അയച്ചത് തുടര്‍ ചര്‍ച്ചകളിലെ പ്രതിസന്ധി പരമാവധി ഒഴിവാക്കാനാണ്. കേരളത്തിലെ പൊട്ടിത്തെറിയില്‍ സമാധാനം ആയെങ്കിലും തെരഞ്ഞെടുപ്പിലെ നായക ചര്‍ച്ചകള്‍ വീണ്ടും അസ്വാരസ്യം ഉണ്ടാക്കിയേക്കാമെന്ന വിലയിരുത്തലിലാണ് കടിഞ്ഞാണ്‍ കൈയില്‍ വയ്ക്കാന്‍ ഹൈക്കമാന്‍ഡ് നേതൃത്വം ആലോചിക്കുന്നത്. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പ് എന്ന പതിവ് ശൈലിക്കൊപ്പം സംസ്ഥാനത്തെ ഒരു നേതാവിനെയും പ്രചാരണ ചുമതല ഏല്‍പിക്കാതെയുള്ള പരീക്ഷണത്തിന് ഹൈക്കമാന്‍ഡ് തയ്യാറെടുക്കുന്നവെന്നാണ് വിവരം. ഹൈക്കമാന്‍ഡിലെ നേതാവിന് പൂര്‍ണ്ണ പ്രചാരണ ചുമതല നല്‍കാനാകും നീക്കം. നിലവില്‍ സംഘടനയില്‍ പ്രത്യേക ചുമതലയൊന്നുമില്ലാത്ത പ്രിയങ്ക ഗാന്ധിയെ തന്നെ പരിഗണിച്ചേക്കുമെന്നാണ് അറിയുന്നത്.