assembly passed the resolution unanimously change the name of kerala to keralam
തിരുവനന്തപുരം: ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം നിയമസഭ ഐകകണ്‌ഠ്യേനെ പാസാക്കി.ഇത് രണ്ടാംതവണയാണ് പ്രമേയം പാസാക്കുന്നത്. കഴിഞ്ഞവർഷം ഓഗസ്റ്റിൽ ഇതേ കാര്യം ആവശ്യപ്പെട്ട് സമർപ്പിച്ച പ്രമേയം പാസാക്കിയിരുന്നു.
സാങ്കേതിക പ്രശ്നം കാരണമാണ് വീണ്ടും അവതരിപ്പിച്ചത്. ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും കേരള എന്നത് മാറ്റി കേരളം എന്നാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആദ്യ പ്രമേയം. എന്നാൽ ഒന്നാം പട്ടികയിൽ മാത്രം മാറ്റം വരുത്തിയാൽ മതിയെന്ന് കേന്ദ്ര ആഭ്യന്തരവ കുപ്പ് നിർദ്ദേശിച്ചു. ഇതേത്തുടർന്നാണ് പ്രമേയം വീണ്ടും അവതരിപ്പിച്ചത്.
സ്വാതന്ത്ര്യം ലഭിച്ചതിനുശേഷവും ഭരണഘടനയിൽ ഗവൺമെൻറ് ഓഫ് കേരള എന്ന് തുടരുന്ന സംസ്ഥാനത്തിൻറെ പേര് മാറ്റണം എന്നത് ദീർഘനാളത്തെ ആവശ്യമാണ്.നൂറ്റാണ്ടുകളായി കേരളം എന്ന പേര് സാഹിത്യത്തിലും ചരിത്രത്തിലും ഉണ്ടായിട്ടും അത് കേരള ആയി മാറിയത് ബ്രിട്ടീഷുകാരുടെ പ്രയോഗം കാരണമാണ്.
ഐക്യ കേരളം പിറന്ന് ആറര പതിറ്റാണ്ടായിട്ടും 'കേരളം' എന്ന പേര് തിരിച്ചുപിടിച്ച് എല്ലാ രേഖകളിലും ഒരേപോലെയാക്കാൻ മലയാളികൾക്ക് കഴിഞ്ഞില്ല. മലയാളത്തിൽ സംസ്ഥാനം കേരളം എന്നാണ്. പക്ഷെ സർക്കാർ രേഖകളിൽ പോലും ഇംഗ്ലീഷിൽ ഇപ്പോഴുമുള്ളത് ഗവൺമെൻറ് ഓഫ് കേരള എന്നാണ്.