/kalakaumudi/media/media_files/AqyAXdziAtsK08vXUXJf.jpg)
കൊച്ചി: എറണാകുളം പച്ചാളത്ത് അയൽവാസിയുടെ പെട്രോൾ ആക്രമണത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന ദമ്പതികളിൽ ഭർത്താവ് ക്രിസ്റ്റഫറിന്റെ (55) നില അതീവ ഗുരുതരമായി തുടരുന്നു. വടുതല ഗോൾഡൻ സ്ട്രീറ്റ് ജലദർശന അപ്പാർട്ട്‌മെന്റിന് സമീപം കാഞ്ഞിരിത്തിങ്കൽ വീട്ടിൽ ക്രിസ്റ്റഫറിന് 50 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ഭാര്യ മേരിക്കുട്ടിയുടെ പൊള്ളൽ ഗുരുതരമല്ല.
ദമ്പതികളെ തീകൊളുത്തിയ ശേഷം തൂങ്ങിമരിച്ച പ്രതി പൂവത്തിങ്കൽ വീട്ടിൽ വില്യം കൊറയയുടെ (48) സംസ്‌കാരം ഇന്നലെ ചാത്യാത്ത് മൗണ്ട് കാർമൽ പള്ളി സെമിത്തേരിയിൽ നടത്തി. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ ഇവരുടെ വീട്ടിലേക്കുള്ള ഇടവഴിയിലായിരുന്നു സ്കൂട്ടർ തടഞ്ഞുള്ള ആക്രമണം. കുടിവെള്ള ജാറിൽ പെട്രോൾ നിറച്ചാണ് വില്യംസ് ആക്രമണത്തിന് എത്തിയത്. ഇത് ദമ്പതികളുടെ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു.
ദമ്പതികളെ അപായപ്പെടുത്താൻ ശ്രമിച്ചതിനു പിന്നിൽ മൂന്നു വർഷമായുള്ള പകയാണെന്ന് പൊലീസ് പറഞ്ഞു. വിസർജ്യങ്ങൾ വീട്ടിലേക്ക് വലിച്ചെറിയുന്നതിനു പുറമേ ഒളിഞ്ഞുനോട്ടവും പതിവായതോടെ ദമ്പതികൾ 2022ൽ പൊലീസിൽ പരാതി നൽകിയതാണ് വില്യംസിനെ പ്രകോപിപ്പിച്ചത്. അന്ന് ഇയാൾ മാപ്പുപറഞ്ഞതോടെ കേസ് തീർപ്പാക്കിയിരുന്നു.