/kalakaumudi/media/media_files/2025/05/27/xX6LD4Lz8CiexKyRRHjL.jpg)
കേരളത്തിലെ നദികളിൽ പ്രളയസാധ്യതാ മുന്നറിയിപ്പ് നൽകി അധികൃതർ. തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂര്‍ ജില്ലയിലെ പെരുമ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസർഗോഡ് ജില്ലയിലെ ഉപ്പള, വയനാട് ജില്ലയിലെ കബനി എന്നീ നദികളില്‍ മഞ്ഞ അലർട്ടാണ്. കോട്ടയം ജില്ലയിലെ മീനച്ചില്‍, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍, മണിമല എന്നീ നദികളില്‍ ഓറഞ്ച് അലര്‍ട്ടും നിലനില്‍ക്കുന്നു. നദികളുടെ തീരങ്ങളിൽ കഴിയുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെ കോട്ടയം ജില്ലയിലെ മീനച്ചില്‍ നദിയിലെ പേരൂര്‍ സ്റ്റേഷന്‍, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കുന്നമംഗലം സ്റ്റേഷന്‍, പത്തനംതിട്ട ജില്ലയിലെ അച്ഛന്‍കോവില്‍ നദിയിലെ കല്ലേലി സ്റ്റേഷന്‍, കോന്നി ജി ഡി സ്റ്റേഷന്‍, മണിമല നദിയിലെ തോണ്ട്ര സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലെ പെരുമ നദിയിലെ കൈതപ്രം സ്റ്റേഷന്‍, കാസർഗോഡ് ജില്ലയിലെ ഉപ്പള നദിയിലെ ഉപ്പള സ്റ്റേഷന്‍, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കൊള്ളിക്കല്‍ സ്റ്റേഷന്‍, കൊടിയങ്ങാട് സ്റ്റേഷന്‍, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ നദിയിലെ തിരുവേഗപ്പുര സ്റ്റേഷന്‍, തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദിയിലെ മൈലമൂട് സ്റ്റേഷന്‍, വയനാട് ജില്ലയിലെ കബനി നദിയിലെ കേളോത്തുകടവ് സ്റ്റേഷന്‍, മുദങ്ങ സ്റ്റേഷന്‍, പനമരം സ്റ്റേഷന്‍ കേന്ദ്ര ജലകമ്മീഷന്റെ മുത്തന്‍കര സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ യാതൊരു കാരണവശാലും പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാകണമെന്നും നിർദേശമുണ്ട്.