സ്‌കൂള്‍ കൂട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ് അപകടം; രണ്ട് കുട്ടികള്‍ക്ക് ദാരൂണാന്ത്യം

സ്‌കുളില്‍ നിന്ന് കുട്ടികളെ തിരികെ എത്തിക്കുന്നതിനിടയിലാണ് വൈകിട്ട് അപകടം ഉണ്ടാകുന്നത്. പാമ്പിനെ കണ്ട് ഓട്ടോ വെട്ടിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് സമീപത്തുള്ള തോട്ടിലേക്ക് മറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു

author-image
Biju
New Update
auto

പത്തനംതിട്ട: സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികള്‍ക്ക് ദാരൂണാന്ത്യം. പത്തനംതിട്ട തൂമ്പാക്കുളത്താണ് അപകടം ഉണ്ടായത്. കരുമാന്‍തോട് ശ്രീനാരായണ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ എട്ട് വയസുകാരി ആദിലക്ഷ്മി, നാലുവയസ്സുകാരന്‍ യദു കൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന മറ്റ് കുട്ടികള്‍ ചികിത്സയിലാണ്. 

സ്‌കുളില്‍ നിന്ന് കുട്ടികളെ തിരികെ എത്തിക്കുന്നതിനിടയിലാണ് വൈകിട്ട് അപകടം ഉണ്ടാകുന്നത്. പാമ്പിനെ കണ്ട് ഓട്ടോ വെട്ടിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് സമീപത്തുള്ള തോട്ടിലേക്ക് മറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആറ് കുട്ടികളായിരുന്നു ഓട്ടോയില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. 

ആദി ലക്ഷമിയുടെ മൃതദേഹം ആദ്യം കണ്ടെത്തിയെങ്കിലും ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ രാത്രി എട്ട് മണിയോടെയാണ് യദുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഫയര്‍ഫോഴ്സ്, പോലീസ്, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് മണിക്കൂറുകളോളമാണ് യദുവിന് വേണ്ടി തിരച്ചില്‍ നടത്തിയത്. തുടര്‍ച്ചയായി മഴ ഉള്ളതിനാല്‍ തോട്ടില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ടായിരുന്നു. ഇത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചെന്ന് പ്രദേശവാസികള്‍ പറയുന്നു. 

സ്ഥിരം പോകുന്ന ഓട്ടോറിക്ഷയിലായിരുന്നില്ല ഇന്ന് കുട്ടികള്‍ പോയത്. പകരമുള്ള ഓട്ടോയാണ് അയച്ചതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.  വളരെ താഴ്ചയിലേക്കാണ് ഓട്ടോ മറിഞ്ഞത്. നാട്ടുകാര്‍ ഓടിയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കിട്ടിയ വാഹനങ്ങളില്‍ കുഞ്ഞുങ്ങളെ ആശുപത്രിയിലെത്തിക്കുകയാണ് ചെയ്തതെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി.