/kalakaumudi/media/media_files/2026/02/20/vezhi-2026-02-20-14-35-51.jpg)
തിരുവനന്തപുരം: ബാലരാമപുരം-വിഴിഞ്ഞം ഭൂഗർഭ റെയിൽവേ പദ്ധതിയുടെ കരാർ ക്ഷണിക്കാൻ തടസ്സമായിരുന്ന കുരുക്കഴിയുന്നു. നിയമവകുപ്പിന്റെ അഭിപ്രായം കാത്തുകിടന്ന ഫയൽ ഒടുവിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി.
മുഖ്യമന്ത്രിയുടെ ഓഫീസ് ഇതു പരിശോധിച്ചു കൈമാറിയാൽ നിർമ്മാണച്ചുമതലയുള്ള കൊങ്കൺ റെയിൽവേ പദ്ധതിയുടെ കരാർ ക്ഷണിക്കും. വിഴിഞ്ഞം മുതൽ ബാലരാമപുരം വരെ 10.76 കിലോമീറ്റർ ഭൂമിക്കടിയിലൂടെയാകും.
2025 മാർച്ചിലാണ് പദ്ധതിക്ക് 1482 കോടി രൂപയുടെ ഭരണാനുമതി സർക്കാർ നൽകിയത്. കൊങ്കൺ മെയിൽ കരാർ രേഖകൾ വിഴിഞ്ഞം തുറമുഖകമ്പനിക്കു കൈമാറി.
കരാറിലെ ആർബ്രിട്ടേഷൻ വ്യവസ്ഥ സംബന്ധിച്ചാണ് തർക്കമുണ്ടായത്. വയനാട് തുരങ്കപാത കരാറിൽ ആർബ്രിട്ടേഷൻ വ്യവസ്ഥ അംഗീകരിച്ച ശേഷമാണ് വിഴിഞ്ഞം കരാറിൽ അതു പറ്റില്ലെന്ന നിലപാട് ധനവകുപ്പ് സ്വീകരിച്ചത്.
കേന്ദ്ര ടെൻഡറുകളിൽ എല്ലാമുള്ള വ്യവസ്ഥ ഒഴിവാക്കാൻ കഴിയില്ലെന്നു കൊങ്കൺ റെയിൽവേയും അറിയിച്ചിരുന്നു.
2 ദിവസം മുമ്പാണ് നിയമവകുപ്പിന്റെ അംഗീകാരം കിട്ടിയത്. അന്തിമ അംഗീകാരം ലഭിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ പദ്ധതിയുടെ കരാർ ക്ഷണിക്കുമെന്ന് കൊങ്കൺ റെയിൽവേ അധികൃതർ പറഞ്ഞു.
ഫെബ്രുവരിയിൽ ഭൂമി കൈമാറുമെന്ന് അറിയിച്ചിരുന്നെങ്കിലും ഒന്നും നടന്നിട്ടില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
