മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത
തിരുവല്ല:ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭാധ്യക്ഷൻ കാലം ചെയ്ത ഡോ. മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ ഭൗതികദേഹം സഭാ ആസ്ഥാനമായ തിരുവല്ല കുറ്റപ്പുഴയിലെ സെന്റ് തോമസ് നഗറിൽ കബറടക്കാൻ തീരുമാനം. തിരുവല്ലയിലെ കത്തീഡ്രലിലായിരിക്കും ശുശ്രൂഷകൾ. തീയതി പിന്നീട് തീരുമാനിക്കും. സഭാ ആസ്ഥാനത്തു ഇന്നലെ രാത്രി ചേർന്ന ബിഷപ്പുമാരുടെ പ്രത്യേക യോഗമാണ് ഇതു സംബന്ധിച്ചു തീരുമാനമെടുത്തത്.
യുഎസിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം 8 മുതൽ 10 വരെ ദിവസങ്ങൾക്കുള്ളിൽ സംസ്കാര ശുശ്രൂഷകൾ നടക്കുമെന്നു സഭാ വക്താവ് ഫാ. സിജോ പന്തപ്പള്ളിൽ അറിയിച്ചു. നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ടു ചർച്ചകൾ നടക്കുകയാണെന്നും സഭാ അധികൃതർ അറിയിച്ചു.
സഭ പുതിയ മെത്രാപ്പൊലീത്തയെ തിരഞ്ഞെടുക്കുന്നതു വരെ സഭാ ചുമതലകൾ ബിഷപ്പുമാരുടെ ഒൻപതംഗ സമിതിക്കായിരിക്കും. ചൊവ്വാഴ്ചപ്രഭാത സവാരിക്കിടെ യുഎസിലെ ഡാലസിൽ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മെത്രാപ്പൊലീത്ത ഡാലസ് സിറ്റിയിലെ മെതഡിസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വാഹനമിടിച്ച് മെത്രാപ്പൊലീത്തയുടെ നെഞ്ചിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. ആന്തരാവയവങ്ങളിലുണ്ടായ രക്തസ്രാവം നിലയ്ക്കാൻ ശസ്ത്രക്രിയ നടത്തി. ആരോഗ്യ നിലയിൽ നേരിയ പുരോഗതി കണ്ടെങ്കിലും ഇന്ത്യൻ സമയം ബുധനാഴ്ച രാത്രി 7 മണിയോടെ മരിച്ചു.