kerala govternment remove more important pages from hema committee report
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വൻ അട്ടിമറി നടത്തി സർക്കാർ. പുറത്തുവിടാൻ ഉത്തരവിട്ട ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ കൂടുതൽ പേജുകൾ സർക്കാർ ഒഴിവാക്കിയതായി കണ്ടെത്തി. അഞ്ച് പേജുകളിലെ പത്ത് ഖണ്ഡികകളാണ് യാതൊരു മുന്നറിയിപ്പോ നിർദേശമോ ഇല്ലാതെ സർക്കാർ വെട്ടിമാറ്റിയത്.49 മുതൽ 53 വരെ പേജുകൾ അധികമായി ഒഴിവാക്കിയതായാണ് കണ്ടെത്തൽ. ഈ പേജുകൾ ഒഴിവാക്കുമെന്ന് സർക്കാർ അപേക്ഷകരെ അറിയിച്ചിരുന്നില്ല.
ഏറ്റവും ക്രൂരമായ ലൈംഗികാതിക്രമ വിവരങ്ങൾ ഉൾപ്പെട്ട ഭാഗങ്ങളാണ് ഒഴിവാക്കിയതെന്നാണ് കണ്ടെത്തൽ. വിവരാവകാശ കമ്മീഷണർ ഡോ. എ അബ്ദുൾ ഹക്കീം 21 ഖണ്ഡികകൾ ഒഴിവാക്കാനാണ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ സർക്കാർ ആകെ 129 ഖണ്ഡികകളാണ് വെട്ടിമാറ്റിയത്. വിവരാവകാശ കമ്മീഷണർ പുറത്തുവിടാൻ ആവശ്യപ്പെട്ട വിവരങ്ങളും വെട്ടിമാറ്റിയിട്ടുണ്ട്. ഗുരുതര വീഴ്ചയാണ് സർക്കാരിൽ നിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം.
വിവരാവകാശ കമ്മീഷണർ പുറത്തു വിടരുതെന്ന് നിർദ്ദേശിച്ച ഭാഗങ്ങൾ സർക്കാർ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. 48ാം പേജിലെ 96ാം ഖണ്ഡിക പുറത്തുവിടരുതെന്ന് കമ്മീഷണർ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഈ ഭാഗം പുറത്തുവിട്ട റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ പേജിൽ സ്വകാര്യതയിലേക്ക് വിരൽ ചൂണ്ടുന്ന വിവരങ്ങളില്ല.