തിരുവനന്തപുരം: എസ്എഫ്ഐ തിരുത്താൻ തയ്യാറാകണമെന്ന് സിപിഐ ബിനോയ് വിശ്വം. പുതിയ എസ്എഫ്ഐക്കാർക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അർത്ഥം അറിയില്ല. എസ് എഫ് ഐ ശൈലി തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. അവരുടെ രാഷ്ട്രീയത്തിന്റെ, ആശയത്തിൻ്റെ ആഴം അവർക്കറിയില്ല. അവരെ പഠിപ്പിക്കണം. പ്രതിപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിൻറെ ശൈലി അല്ല. പ്രാകൃതമായ സംസ്കാരമാണ്. എസ്എഫ്ഐയിലുള്ളവർ വിദ്യാർത്ഥി പ്രസ്ഥാനത്തിൻറെ ചരിത്രം വായിക്കണം. പഠിപ്പിച്ചില്ലെങ്കിൽ എസ്എഫ്ഐ ഇടതുപക്ഷത്തിന്റെ ബാധ്യതയായി മാറുമെന്നും ബിനോയ് വിശ്വം വിമർശിച്ചു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് തിരുവനന്തപുരം കാര്യവട്ടം ക്യാംപസിലും ശ്രീകാര്യം പൊലീസ് സ്റ്റേഷന് മുന്നിലും എസ്എഫ്ഐ - കെ എസ് യു പ്രവർത്തകർ ഏറ്റുമുട്ടിയത്. സംഘർഷത്തിനിടെ എം വിൻസന്റ് എംഎൽഎയെ എസ്എഫ്‌ഐ പ്രവർത്തകർ കൈയേറ്റം ചെയ്തു. ഏറ്റുമുട്ടലിൽ ഒരു കെഎസ്‌യു പ്രവർത്തകനും പൊലീസുകാരനും പരിക്കേറ്റിരുന്നു. കാര്യവട്ടം ക്യാംപസിലാണ് സംഘർഷം തുടങ്ങിയത്. ക്യാംപസിലെ വിദ്യാർഥിയും കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറിയുമായ സാൻജോസിനെ ഇടിമുറിയിൽ പൂട്ടിയിട്ട് എസ്എഫ്‌ഐ പ്രവർത്തകർ അതിക്രൂരമായി മർദിച്ചെന്നാണ് പരാതി. മർദിച്ച എസ് എഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെഎസ്‌യു പ്രവർത്തകർ ശ്രീകാര്യം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു. ഇവിടേയ്ക്ക് എസ്എഫ്‌ഐ പ്രവർത്തകർ കൂടി എത്തിയതോടെ ഇരുവിഭാഗവും ചേരിതിരിഞ്ഞ് പോർവിളിയിലേക്ക് നീങ്ങി.