ആര്‍എസ്എസ് വലിയ സംഘടനയാണെന്ന ഷംസീറിന്റെ പ്രസ്താവന തള്ളി ബിനോയ് വിശ്വം

ആര്‍എസ്എസ് വലിയ സംഘടനയാണെന്ന ഷംസീറിന്റെ പ്രസ്താവന വലിയ രീതിയില്‍ ദുര്‍വ്യാഖ്യാനിക്കപ്പെട്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

author-image
Anagha Rajeev
New Update
Binoy Vishwam
Listen to this article
0.75x 1x 1.5x
00:00 / 00:00

ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി എംആര്‍ അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ പ്രസ്താവനയെ തള്ളി സിപിഐ. ആര്‍എസ്എസ് വലിയ സംഘടനയാണെന്ന ഷംസീറിന്റെ പ്രസ്താവന വലിയ രീതിയില്‍ ദുര്‍വ്യാഖ്യാനിക്കപ്പെട്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

ആര്‍എസ്എസ് ഗാന്ധിജിയെ വധിച്ചതിന്റെ പേരില്‍ നിരോധിക്കപ്പെട്ട സംഘടനയാണ്. ഷംസീര്‍ പ്രസ്താവന ഒഴിവാക്കണമായിരുന്നു. എഡിജിപി ആര്‍എസ്എസ് മേധാവികളെ കാണുന്നത് എന്തിനാണെന്ന് അറിയാനുള്ള അവകാശം ഉണ്ടെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. എഡിജിപിയുടെ ആര്‍എസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച വിവാദമായതോടെ ആദ്യം വിമര്‍ശനവുമായി രംഗത്തെത്തിയത് സിപിഐ ആയിരുന്നു.

കൂടിക്കാഴ്ച എന്തിനെന്ന് അജിത്ത് കുമാര്‍ വിശദീകരിക്കണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടിരുന്നു. കൂടിക്കാഴ്ച എന്തിനെന്ന് കേരളത്തിന് അറിയണം. സ്വകാര്യ സന്ദര്‍ശനം ആണെങ്കിലും എന്തിനെന്ന് വ്യക്തമാക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് സിപിഐ ആവശ്യപ്പെട്ടിരുന്നു.

അജിത്കുമാറും ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലെ യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവിടണമെന്നും സിപിഐ ആവശ്യപ്പെട്ടു. തൃശൂര്‍ ജില്ലാ എക്‌സിക്യൂട്ടിവ് യോഗത്തിലാണ് സിപിഐ ആവശ്യം മുന്നോട്ടുവച്ചത്. പൂരം നിര്‍ത്തിവെക്കാനും അലങ്കോലപ്പെടുത്താനും നടന്ന ഗൂഢാലോചന പുറത്തു വരണമെന്നും തൃശൂര്‍ ജില്ലാ എക്‌സിക്യൂട്ടിവ് യോഗം ആവശ്യമുയര്‍ത്തി.

നേരത്തെ ഇതേ ആവശ്യവുമായി സിപിഐയുടെ തൃശൂര്‍ ലോക്സഭ സ്ഥാനാര്‍ത്ഥിയായിരുന്ന വിഎസ് സുനില്‍കുമാറും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും രംഗത്തെത്തിയിരുന്നു. സിപിഐയുടെ നിലപാട് തന്നെ ആയിരുന്നു വിഷയത്തില്‍ എല്‍ഡിഎഫിനും.

തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തൃശ്ശൂര്‍ പുരത്തിന്റെ രാത്രി എഴുന്നള്ളത്ത് തടയാനും തുടര്‍ന്ന് തിരുവമ്പാടി ദേവസ്വം പൂരം നിര്‍ത്തിവയ്ക്കാനിടയായ സംഭവങ്ങളില്‍ രാഷ്ട്രീയ താല്‍പര്യത്തിന്റെ അടിസ്ഥാനത്തില്‍ ഗൂഢാലോചന നടന്നതായി സിപിഐ അന്ന് തന്നെ ആരോപിച്ചിരുന്നു. തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപിയ്ക്കും സംഭവത്തില്‍ ഗുണമുണ്ടായതായി സിപിഐ ആരോപിച്ചു.

binoy vishwam