/kalakaumudi/media/media_files/n9MqdwHlThcOOQoDNxZH.jpg)
k surendran wants to change the name of sultan batheri
കോഴിക്കോട്: വയനാട്ടിലെ സുൽത്താൻ ബത്തേരിയുടെ യഥാർത്ഥ പേര് അതല്ലെന്നും ഗണപതിവട്ടം എന്നാണെന്നും വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രൻ. വൈദേശിക ആധിപത്യത്തിന്റെ ഭാഗമായി വന്നതാണ് സുൽത്താൻ ബത്തേരിയെന്ന പേരെന്നും അത് ഗണപതിവട്ടമെന്ന് മാറ്റേണ്ടത് അനിവാര്യമാണെന്നും സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
'സുൽത്താൻ ബത്തേരിയല്ല. അത് ഗണപതി വട്ടമാണ്. അത് ആർക്കാണ് അറിയാത്തത്?. സുൽത്താൻ വന്നിട്ട് എത്രകാലമായി?. അതിന് മുൻപ് ആ സ്ഥലത്തിന് പേരുണ്ടായിരുന്നില്ലേ?. അത് ഗണപതി വട്ടമാണ്. താൻ ആക്കാര്യം ആവർത്തിച്ചെന്നേയുള്ളു. ടിപ്പു സുൽത്താന്റെ അധിനിവേശം കഴിഞ്ഞിട്ട് നാളെത്രയായി. അതിന് മുൻപ് ഈ നാട്ടിൽ ആളൊന്നും ഉണ്ടായിരുന്നില്ലേ?. ഗണപതി വട്ടം ക്ഷേത്രം ഉണ്ടായിരുന്നില്ലേ?. ഇത് താൻ പറഞ്ഞതല്ല, 1984ൽ പ്രമോദ് മഹാജൻ പറഞ്ഞതാണ്. കോൺഗ്രസിനും എൽഡിഎഫിനും സുൽത്താൻ ബത്തേരി എന്നുപറയാനാണ് ഇഷ്ടം. എന്തിനാണ് അക്രമിയായിട്ടുള്ള, ക്ഷേത്രധ്വംസനം നടത്തിയിട്ടുള്ള ഒരാളുടെ പേരിൽ എന്തിനാണ് ഇത്രയും നല്ല സ്ഥലം അറിയപ്പെടുന്നത്. തങ്ങൾ അതിനെ ഗണപതി വട്ടമെന്നാണ് പറയുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
പേര് സംബന്ധിച്ച വിഷയം 1984ൽ പ്രമോദ് മഹാജൻ ഉന്നയിച്ചത് ആണെന്നും സുരേന്ദ്രൻ പറഞ്ഞു.അതേസമയം, സുൽത്താൻ ബത്തേരിയുടെ പേര് മാറ്റണമെന്ന കെ സുരേന്ദ്രൻറെ ആവശ്യത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി.സുരേന്ദ്രന് എന്തും പറയാം എന്ന് കൽപ്പറ്റ എംഎൽഎ ടി സിദ്ദീഖ് പരിഹസിച്ചു.അതെസമയം സുരേന്ദ്രൻ ജയിക്കാൻ പോകുന്നില്ലെന്നും നടക്കാൻ പോകുന്ന കാര്യമല്ലെന്നും അതിനൊരു വിലയും നൽകുന്നില്ലെന്നും സിദ്ദീഖ് പ്രതികരിച്ചു. പേരുമാറ്റൽ വിവാദത്തിൽ സുരേന്ദ്രനെതിരെ കൽപ്പറ്റ മുൻ എംഎൽഎയും സിപിഎം നേതാവുമായ സികെ ശശീന്ദ്രനും രംഗത്തെത്തിയിരുന്നു.