തേഞ്ഞിപ്പലം: നാലു വർഷ ബിരുദം നടപ്പാക്കുന്നതിലെ അപാകതകൾ സംബന്ധിച്ച് വിമർശനമുയർന്ന കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്പോര്. നാലു വർഷ ബിരുദ നിയമാവലിക്ക് ചർച്ചയില്ലാതെ ഭേദഗതികളോടെ അംഗീകാരം നൽകിയ നടപടിയെ ചോദ്യംചെയ്ത് മുസ്‍ലിം ലീഗ് അനുകൂല അധ്യാപക സംഘടനയായ സി.കെ.സി.ടി പ്രതിനിധികളും സെനറ്റിലെ എം.എസ്.എഫ് അംഗങ്ങളും സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
വിദ്യാർഥികൾ പഠിക്കേണ്ട പാഠഭാഗങ്ങൾ സംബന്ധിച്ച് വ്യക്തതയില്ലാതെ അപേക്ഷ ക്ഷണിച്ചതും പ്രവേശന നടപടികൾ അവസാനിപ്പിക്കുന്നതും ഇക്കാര്യത്തിൽ രക്ഷിതാക്കൾക്കുള്ള ആശങ്കയും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. എന്നാൽ, സഭയിലുണ്ടായിരുന്ന കോൺഗ്രസ് അംഗങ്ങളും ചാൻസലർ നാമനിർദേശം ചെയ്ത ബി.ജെ.പി പ്രതിനിധികളും കാര്യമായ പ്രതികരണത്തിന് മുതിർന്നില്ല.
സിലബസ് വിദ്യാർഥികൾക്ക് ലഭ്യമാക്കാതെ പ്രവേശന നടപടികൾ തുടരുന്നതിനെതിരെ മുസ്‍ലിംലീഗ് പ്രതിനിധികളിൽനിന്ന് ശക്തമായ പ്രതിഷേധമുയർന്നതോടെ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം ഒരാഴ്ച നീട്ടിയതായി വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് അറിയിച്ചു. ഇതുസംബന്ധിച്ച് വിദ്യാർഥികൾ ഉന്നയിക്കുന്ന പ്രയാസങ്ങൾ പരിഹരിക്കുന്നത് വി.സി അക്കാദമിക് കൗൺസിലിന്റെ പരിഗണനക്ക് വിടുകയും ചെയ്തു.