അപകട ദൃശ്യങ്ങൾ, സുലോചന
കോഴിക്കോട്: ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് മറിഞ്ഞ് കത്തി വാഹനത്തിലുണ്ടായിരുന്ന രോഗി മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരേ കേസെടുത്തു. ആംബുലൻസ് ഡ്രൈവർ അർജുനെതിരെയാണ് കേസ്. അമിതവേഗതയിലും അശ്രദ്ധമായും വാഹനം ഓടിച്ചതിനാണ് കേസ്.
ചൊവ്വാഴ്ച പുലർച്ചെ 3.30-നായിരുന്നു അപകടം നടന്നത്. കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്തുവച്ചായിരുന്നു അപകടം.നാദാപുരം സ്വദേശി സുലോചനയാണ് (57) മരിച്ചത്. ഡോക്ടര്‍, ഡ്രൈവര്‍, രോഗിയുടെ ഭര്‍ത്താവ്, കൂട്ടിരുപ്പുകാരി, നഴ്‌സിങ് അസിസ്റ്റന്‍ഡുമാര്‍ തുടങ്ങി രോഗിയുള്‍പ്പെട ഏഴുപേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ റോഡിലേക്ക് തെറിച്ചുവീണു. പരിക്കേറ്റവരെ ഉടന്‍ തന്നെ തൊട്ടടുത്തുള്ള മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആംബുലന്‍സില്‍ കുടുങ്ങിയ സുലോചനയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.
മലബാര്‍ മെഡിക്കല്‍ കോളേജില്‍നിന്നും അടിയന്തര ശസ്ത്രക്രിയ നടത്തുന്നതിനായി മിംസ് ആശുപത്രിയിലേക്ക് രോഗിയെ മാറ്റുന്നതിനിടെയാണ് ദാരുണസംഭവം നടന്നത്. ട്രാന്‍സ്‌ഫോര്‍മറിലിടിച്ച ആംബുലന്‍സ് തൊട്ടടുത്ത കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയും ചെയ്തു.