/kalakaumudi/media/media_files/7IIQXDR0TfzSdnjtC68Z.jpg)
cctv footage of arya rajendran vs ksrtc driver issue is out
തിരുവനന്തപുരം:തലസ്ഥാനത്ത് നടുറോഡിൽവച്ച് മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.പാളയം സാഫല്യം കോംപ്ലക്സിന് മുന്നിൽ കെഎസ്ആർടിസി ബസിന് കുറുകെ മേയറുടെ കാറിട്ട് കൊണ്ട് കെഎസ്ആർടിസി ഡ്രൈവറോട് സംസാരിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
സീബ്ര ലൈനിന്ന് മുകളിലാണ് മേയർ ആര്യ രാജേന്ദ്രന് സഞ്ചരിച്ചിരുന്നു കാർ ഇട്ടിരിക്കുന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.ഇതോടെ കാർ മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ ഒഴിച്ചിട്ടുവെന്ന മേയറുടെ വാധമാണ് പൊളിയുന്നത്. പ്ലാമൂട് - പിഎംജി റോഡിൽ ബസും കാറും സമാന്തരമായി വരുന്നതും ദൃശ്യങ്ങളിലുണ്ട്.
കഴിഞ്ഞ ദിവസം രാത്രി പാളയത്ത് വെച്ചായിരുന്നു തിരുവനന്തപുരം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്കേറ്റമുണ്ടായത്.മേയറും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും കുടുംബവും സഞ്ചരിച്ച കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയായിരുന്നു തർക്കം. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയിൽ ഓടിച്ചെന്നും പിന്നാലെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നുമാണ് മേയർ പൊലീസിൽ നൽകിയിരിക്കുന്ന പരാതി.
ആര്യ രാജേന്ദ്രൻറെ പരാതിയിൽ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, കാർ ബസിന് കുറുകെയിട്ട് ട്രിപ്പ് മുടക്കിയെന്ന് മേയർക്കെതിരെയുള്ള പരാതിയിൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ഡ്രൈവറുടെ പരാതിയിൽ കഴമ്പില്ലെന്നും മേയറുടെ പരാതിയെ പ്രതിരോധിക്കാനാണ് ഡ്രൈവർ പരാതി നൽകിയതെന്നുമാണ് പൊലീസിന്റെ വാദം.
സൈഡ് തരാത്തതിനെ ചൊല്ലിയല്ല തർക്കമുണ്ടായതെന്നും ലൈംഗിക ചുവയുള്ള ആംഗ്യം കാണിച്ചത് ചോദ്യം ചെയ്തതെന്നുമാണ് ആര്യ രാജേന്ദ്രൻറെ വിശദീകരണം. കെഎസ്ആർടിസി ബസ് തങ്ങൾ സഞ്ചരിച്ച കാറിൽ തട്ടുമെന്ന നിലയിൽ കടന്നുപോയി, ഇതിന് പിന്നാലെ താനും സഹോദരൻറെ ഭാര്യയും പിറകിലെ ഗ്ലാസിലൂടെ തിരിഞ്ഞുനോക്കിയപ്പോൾ ഡ്രൈവർ ലൈംഗിക ചുവയുള്ള ആംഗ്യം കാണിക്കുകയായിരുന്നുവെന്നാണ് മേയർ മാധ്യമങ്ങളോട് പ്രതികരിച്ചത്.