കൽപ്പറ്റ : വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് പ്രത്യേക സഹായം നൽകുന്നത് പരിഗണനയിലെന്ന് കേന്ദ്ര സർക്കാർ. ഹൈക്കോടതിയെയാണ് കേന്ദ്ര സർക്കാർ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി 700 കോടിയിലധികം രൂപ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി കേരളത്തിന് നൽകിയിട്ടുണ്ട്. എന്നാൽ ഈ തുക സംസ്ഥാനത്തിന് മുഴുവനായി നൽകിയതാണെന്നും ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ വയനാടിന് പ്രത്യേക സഹായം വേണമെന്നും കേരളം ആവർത്തിച്ചു.
നേരത്തെ കിട്ടിയ തുക എവിടെയൊക്കെ, എന്ത് ആവശ്യങ്ങൾക്ക് വിനിയോഗിച്ചെന്ന് അറിയിക്കണമെന്ന് കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. ബാങ്ക് ലോണുകളുടെ കാര്യത്തിൽ സർക്കുലർ ഇറക്കുന്നത് കേന്ദ്ര സർക്കാർ പരിഗണിക്കണമെന്നും കോടതി നിർദ്ദേശിച്ചു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് അടുത്ത വെളളിയാഴ്ച പരിഗണിക്കാനായി മാറ്റി.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട സഹായധനം അനുവദിക്കുന്നതിൽ കേന്ദ്രസർക്കാർ രണ്ടാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്ന് നേരത്തെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ദേശീയ ദുരന്തനിവാരണ നിധിയിൽനിന്നും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ഫണ്ട് എപ്പോൾ നൽകാനാകുമെന്നതുൾപ്പെടെ അറിയിക്കാനാണ് കോടതി നിർദേശിച്ചത്.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തിന് കേന്ദ്രസഹായമൊന്നും ലഭിച്ചിട്ടില്ലെന്ന് അമിക്കസ്‌ക്യൂറി കോടതിയെ അറിയിച്ചിരുന്നു. അയൽ സംസ്ഥാനങ്ങളിലുണ്ടായ പ്രകൃതിദുരന്തങ്ങളിൽ കേന്ദ്രഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.