സ്ത്രീ സുരക്ഷാപദ്ധതി; ഇതുവരെ 8.52 ലക്ഷം അപേക്ഷകള്‍

ഡിസംബര്‍ 22 മുതലാണ് അപേക്ഷ സ്വീകരിച്ച് തുടങ്ങിയത്. നിലവില്‍ സംസ്ഥാനത്തെ മറ്റു സാമൂഹ്യക്ഷേമ പദ്ധതികളുടെയോ പെന്‍ഷനുകളുടെയോ ഗുണഭോക്താക്കളല്ലാത്ത അര്‍ഹരായ സ്ത്രീകള്‍ക്ക് മാസം 1,000 രൂപ ധനസഹായം ലഭ്യമാക്കുന്നതാണ് പദ്ധതി.

author-image
Biju
New Update
sreess

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച സ്ത്രീ സുരക്ഷാ പദ്ധതിയില്‍ ഇതുവരെ ലഭിച്ചത് 8,52,223 അപേക്ഷകള്‍. ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം കൂടുതല്‍പേര്‍ അപേക്ഷിച്ചത് മലപ്പുറം ജില്ലയിലാണ്. 1,21,942 പേര്‍. കുറവ് ഇടുക്കിയിലും. 10,117 അപേക്ഷകള്‍. തിരുവനന്തപുരം  71,085, കൊല്ലം  54,931, പത്തനംതിട്ട  15,166, ആലപ്പുഴ  51,698, കോട്ടയം  22,358, എറണാകുളം  24,873, തൃശൂര്‍  46,873, പാലക്കാട്  1,09,900, കോഴിക്കോട്  69,822, വയനാട്  16,805, കണ്ണൂര്‍  34,269, കാസര്‍കോട്  32,607 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ അപേക്ഷകളുടെ എണ്ണം. ബുധന്‍ വരെയുള്ള കണക്കാണിത്.

ഡിസംബര്‍ 22 മുതലാണ് അപേക്ഷ സ്വീകരിച്ച് തുടങ്ങിയത്. നിലവില്‍ സംസ്ഥാനത്തെ മറ്റു സാമൂഹ്യക്ഷേമ പദ്ധതികളുടെയോ പെന്‍ഷനുകളുടെയോ ഗുണഭോക്താക്കളല്ലാത്ത അര്‍ഹരായ സ്ത്രീകള്‍ക്ക് മാസം 1,000 രൂപ ധനസഹായം ലഭ്യമാക്കുന്നതാണ് പദ്ധതി. ksmart.lsgkerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

കേരളത്തില്‍ സ്ഥിരതാമസക്കാരായ 35നും 60നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും ട്രാന്‍സ് വുമണ്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. അന്ത്യോദയ അന്നയോജന (മഞ്ഞ കാര്‍ഡ്), മുന്‍ഗണനാ വിഭാഗം (പിങ്ക് കാര്‍ഡ്) റേഷന്‍ കാര്‍ഡുകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.