തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു ക്ലിഫ് ഹൗസിൽ നടത്താനിരുന്ന അത്താഴവിരുന്നിൽ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. വിരുന്ന് തെറ്റായ സന്ദേശം നൽകുമെന്ന് വിലയിരുത്തിയാണ് രാജ്ഭവന്റെ നടപടി. മുഖ്യമന്ത്രിയും ഭാര്യയും രാജ്ഭവനിലെത്തിയാണ് ഗവർണറെ വിരുന്നിലേക്ക് ക്ഷണിച്ചത്. എന്നാൽ ഗവർണർ വിരുന്നിൽ പങ്കെടുക്കില്ലെന്ന് കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിയെ രാജ്ഭവൻ അറിയിക്കുകയായിരുന്നു.
രാജേന്ദ്ര അർലേക്കർക്കു പുറമെ മലയാളികളായ ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ളയേയും ബംഗാൾ ഗവർണർ സി.വി. ആനന്ദബോസിനെയും വിരുന്നിലേക്ക് മുഖ്യമന്ത്രി ക്ഷണിച്ചിരുന്നു. ഇവരും വിരുന്നിൽ പങ്കെടുക്കില്ല. ആരോഗ്യസംബന്ധമായ പ്രശ്നങ്ങൾ കാരണം ആനന്ദബോസ് ചികിത്സയിലാണ്.
ഡൽഹി കേരളഹൗസിൽ മുഖ്യമന്ത്രി ധനമന്ത്രി നിർമല സീതാരാമന് ഒരുക്കിയ ബ്രേക്ക് ഫാസ്റ്റ് ചർച്ച ബിജെപി സിപിഎം ഒത്തുതീർപ്പ് നീക്കത്തിന്റെ ഭാഗമാണെന്ന് ആക്ഷേപമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ മകൾ വീണ ഉൾപ്പെട്ട മാസപ്പടി കേസ് നിർണായക ഘട്ടത്തിലെത്തി നിൽക്കെ അത്താഴ വിരുന്നിൽ പങ്കെടുക്കുന്നത് പുതിയ വ്യാഖ്യാനങ്ങൾക്ക് ഇടയാക്കുമെന്ന് ഗവർണർമാർ വിലയിരുത്തിയതായാണ് വിവരം.