ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത കേന്ദ്ര ധനമന്ത്രി വിസ്മരിച്ചു: മുഖ്യമന്ത്രി

സംസ്ഥാനം ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന എയിംസ്, റെയില്‍വേ വികസനത്തിനായുള്ള ഏഴ് അതിവേഗ ഇടനാഴികള്‍, വിഴിഞ്ഞം തുറമുഖ വികസനത്തിനായുള്ള പ്രത്യേക പാക്കേജ് എന്നിവയെല്ലാം പൂര്‍ണമായും തഴയപ്പെട്ടു.

author-image
Biju
New Update
eyr

Pinarayi Vijayan

തിരുവനന്തപുരം: കേന്ദ്രം കേരളത്തോട് തുടരുന്ന കടുത്ത വിവേചനവും അവഗണനയും വെളിവാക്കുന്ന രേഖയാണ് ഇന്ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണനയാണ് സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്നും അദ്ദേഹം പറഞ്ഞു.

'ഇന്ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ പ്രധാന ആവശ്യങ്ങളൊന്നും പരാമര്‍ശിച്ചില്ല. ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ട് എന്ന വസ്തുത കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബോധപൂര്‍വ്വം വിസ്മരിച്ചിരിച്ചു. സംസ്ഥാനം ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന എയിംസ്, റെയില്‍വേ വികസനത്തിനായുള്ള ഏഴ് അതിവേഗ ഇടനാഴികള്‍, വിഴിഞ്ഞം തുറമുഖ വികസനത്തിനായുള്ള പ്രത്യേക പാക്കേജ് എന്നിവയെല്ലാം പൂര്‍ണമായും തഴയപ്പെട്ടു. ഈ അവഗണനയ്ക്ക് കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ മറുപടി പറയേണ്ടതുണ്ട്.' മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, കേരളത്തിന്റെ ധാതുസമ്പത്ത് കൈക്കലാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം അപകടകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം സ്വകാര്യ കുത്തകകള്‍ക്ക് ഖനനത്തിന് വഴിയൊരുക്കുന്ന നയമാണ്. പരിസ്ഥിതി മന്ത്രാലയത്തിന്റെ കര്‍ശന വ്യവസ്ഥകള്‍ പോലും റദ്ദാക്കിക്കൊണ്ട് പാരിസ്ഥിതികാനുമതി നല്‍കുന്നത് വേഗത്തിലാക്കി സ്വകാര്യ മേഖലയെ സഹായിക്കാനാണ് കേന്ദ്ര നീക്കം. വിഴിഞ്ഞം, ചവറ, കൊച്ചി എന്നിവയെ ബന്ധിപ്പിച്ച് പൊതുമേഖലയില്‍ ഒരു ധാതു ഇടനാഴി സ്ഥാപിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തിന്റെ പ്രഖ്യാപനങ്ങള്‍ക്ക് കടകവിരുദ്ധമായി സ്വകാര്യ കുത്തകള്‍ക്ക് ധാതുസമ്പത്ത് വിട്ടുകൊടുക്കുന്ന കേന്ദ്ര നീക്കം അപകടകരമാണ്. അദ്ദേഹം പറഞ്ഞു.

വിലക്കയറ്റവും പണപ്പെരുപ്പവും രൂക്ഷമായി തുടരുമ്പോഴും ഭക്ഷ്യ-ആരോഗ്യ-വളം സബ്സിഡികളില്‍ വരുത്തിയ കുറവ് ജനജീവിതത്തെ പാപ്പരീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതത്തില്‍ പതിനായിരക്കണക്കിന് കോടി രൂപയുടെ വെട്ടിക്കുറവാണ് വരുത്തിയത്. ഇത് ഗ്രാമീണ തൊഴില്‍ മേഖലയെ തകര്‍ക്കും. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കാനോ കേരളത്തെ തകര്‍ക്കുന്ന ഇറക്കുമതി നിയന്ത്രിക്കാനോ കേന്ദ്രം തയ്യാറായിട്ടില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.