/kalakaumudi/media/media_files/sDb9LQhQGGjZnTuiGSDF.jpg)
പാറക്കല്ലുകൾ ഇട്ട് സിഗ്നലിങ് സംവിധാനം തടസ്സപ്പെടുത്തിയ ഇടമൺ റെയിൽവേ സ്റ്റേഷൻ യാർഡിലെ ഭാഗം
പുനലൂർ: റെയിൽവേ പാളങ്ങൾക്കിടയിൽ പാറക്കല്ലുകൾ ഇട്ട് സിഗ്നലിങ് സംവിധാനം തടസ്സപ്പെടുത്തി. ഇതോടെ അതുവഴി പോകേണ്ടിയിരുന്ന ട്രെയിനുകൾ വഴിയിൽ കുടുങ്ങി. സംഭവത്തിൽ രണ്ടു വിദ്യാർഥികളെ റെയിൽവേ പൊലീസ് പിടികൂടി. പ്രായപൂർത്തി ആകാത്തവരായതിനാൽ ഇവർക്ക് താക്കീതു നൽകി പോലീസ് വിട്ടയച്ചു. റെയിൽ പാളങ്ങളുടെ ഇടയിൽ കല്ലുകൾ ഇട്ടതിനാൽ മധുരയിൽ നിന്ന് എത്തിയ ഗുരുവായൂർ എക്സ്പ്രസിന് സിഗ്നൽ കിട്ടിയിട്ടും സ്റ്റേഷനിലേക്ക് കയറാനാകാതെ 10 മിനിറ്റോളം കാത്തുകിടക്കേണ്ടി വന്നു.
രാത്രി വീണ്ടും ഇതേ സംഭവം ആവർത്തിച്ചതോടെ ചെങ്കോട്ടയിൽ നിന്നു പുനലൂരിലേക്ക് വന്ന റെയിൽവേ എൻജിനും ഈ ഭാഗത്ത് എത്തിയപ്പോൾ സിഗ്നൽ കിട്ടാതെ കുടുങ്ങി. അരമണിക്കൂറിന് ശേഷം സിഗ്നൽ പുനഃസ്ഥാപിച്ചു. 6 മാസം മുൻപ് കുട്ടികൾ ഇതേ നിലയിൽ ഈ ഭാഗത്ത് കല്ലിട്ടു ട്രെയിൻ തടസ്സപ്പെടുത്തിയിരുന്നു. റെയിൽവേ പൊലീസ് എസ്എച്ച്ഒ വി.അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടികളെ കണ്ടെത്തിയത്. എഎസ്ഐ രാജഗോപാൽ, സിപിഓ ദീപു, ഇന്റലിജിൻസ് സിപിഒ അഭിലാഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.