കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് സമാനമായ വര്‍ഗീയപ്രചാരണം: വി.ഡി സതീശന്‍

പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി സിറാജ്, സുപ്രഭാതം പത്രങ്ങളില്‍ സരിന്‍ തരംഗം എന്ന തലക്കെട്ടില്‍ എല്‍ഡിഎഫ് നല്‍കിയ പരസ്യത്തിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്ത്.

author-image
Prana
New Update
VD Satheesan

പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി സിറാജ്, സുപ്രഭാതം പത്രങ്ങളില്‍ സരിന്‍ തരംഗം എന്ന തലക്കെട്ടില്‍ എല്‍ഡിഎഫ് നല്‍കിയ പരസ്യത്തിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്ത്. വടകരയില്‍ തിരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളില്‍ ഷാഫി പറമ്പിലിനെ തോല്‍പ്പിക്കാന്‍ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദം ഉണ്ടാക്കിയതു പോലെ പാലക്കാടും തിരഞ്ഞെടുപ്പിന്റെ തലേന്ന് മുസ്ലീം സംഘടനകളുടെ നേതൃത്വത്തിലുള്ള പത്രത്തില്‍ വാര്‍ത്തയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കി വര്‍ഗീയ പ്രചരണത്തിനാണ് സി.പി.എം ശ്രമിച്ചിരിക്കുന്നതെന്ന് സതീശന്‍ തുറന്നടിച്ചു. സി.പി.എമ്മിനെ പോലൊരു പാര്‍ട്ടിയെ കുറിച്ച് ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സന്ദീപ് വാര്യര്‍ ബി.ജെ.പിയുടെ വെറുപ്പിന്റെ രാഷ്ട്രീയം ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെയാണ് സി.പി.എം വര്‍ഗീയവത്ക്കരിക്കാന്‍ ശ്രമിക്കുന്നത്. മുസ്ലീം സംഘടനകളുടെ ഉടമസ്ഥതയിലുള്ള പത്രങ്ങളില്‍ കൊടുത്ത പരസ്യം സ്വന്തം പത്രമായ ദേശാഭിമാനിയില്‍ പോലുമില്ല. എല്ലാ മതവിഭാഗങ്ങളും വായിക്കും എന്നതുകൊണ്ടാണ് സ്വന്തം പത്രത്തില്‍ കൊടുക്കാതിരുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ക്രിസ്ത്യാനികളെ സന്തോഷിപ്പിക്കുന്നതിനു വേണ്ടി ദീപിക പത്രത്തില്‍ ഒരു പരസ്യം നല്‍കി. മുസ്ലീം പത്രത്തില്‍ മറ്റൊരു പരസ്യവും കൊടുത്തു. എന്നാല്‍ അതിനേക്കാള്‍, വെള്ളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയ പ്രചരണമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. സംഘപരിവാര്‍ പോലും സി.പി.എമ്മിന് മുന്നില്‍ നാണിച്ച് തല താഴ്ത്തുമെന്നും അദ്ദേഹം പറഞ്ഞു.
സന്ദീപ് വാര്യര്‍ വെറുപ്പിന്റെ രാഷ്ട്രീയം വിട്ട് കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ എന്താണ് ഇത്ര പ്രശ്‌നം? ആര്‍.എസ്.എസ് അക്രമി സംഘത്തിന് നേതൃത്വം നല്‍കിയെന്നു പറയുന്ന ഒ.കെ വാസുവിന്റെ കഴുത്തില്‍ ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് കൊണ്ടുവന്ന് മലബാര്‍ ദേവസ്വം പ്രസിഡന്റ് സ്ഥാനം നല്‍കിയ ആളാണ് പിണറായി വിജയന്‍. സന്ദീപ് വാര്യര്‍ ആരെയും കൊന്നിട്ടില്ല. വ്യാജമായ കാര്യങ്ങള്‍ വരെ കുത്തിനിറച്ചുള്ള വര്‍ഗീയതയാണ് സി.പി.എം പ്രചരിപ്പിക്കുന്നത്. അതിന് തിരിച്ചടി കിട്ടും. വെറുപ്പിന്റെ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ ബി.ജെ.പിയുടെ നാവും മുഖവും ആയിരുന്ന ആള്‍ അത് ഉപേക്ഷിച്ചപ്പോള്‍ ബി.ജെ.പിയുടെ വീട്ടില്‍ നിന്നും കേള്‍ക്കുന്നതിനേക്കാള്‍ വലിയ കരച്ചിലാണ് സി.പി.എമ്മിന്റെ വീട്ടില്‍ നിന്നും കേള്‍ക്കുന്നത്. ഒ.കെ വാസുവിന് മാലയിട്ട പിണറായി വരെ കരയുകയാണ്. ഇനിയും പലരും വരാനിരിക്കുന്നതേയുള്ളൂ എന്നും സതീശന്‍ പറഞ്ഞു.

 

 

vd satheesan advertisment ldf